കാഞ്ഞങ്ങാട്: നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യയുടെ ആത്മഹത്യാ ശ്രമത്തിൽ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ആശുപത്രിയിലേക്ക് തള്ളികയറാൻ ശ്രമിച്ചവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിചാർജ് നടത്തി. രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും ഒരു പോലീസുകാരനും ലാത്തിചാർജ്ജിൽ പരിക്കേറ്റു.മൂന്നാം വർഷ വിദ്യാർത്ഥിനി ചൈതന്യയാണ് കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ തൂങ്ങി മരിക്കാൻ ശ്രമിച്ചത്.
ഇതിനു പിന്നാലെ ഹോസ്റ്റൽ വാർഡനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. തുടർന്നാണ് കുറ്റാരോപിതർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ മാർച്ച് നടത്തിയത്.എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ചേരിപ്പാടി മാർച്ച് ഉദ്ഘാടനം ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി. പ്രശ്നം ചർച്ച ചെയ്യാൻ വൈകിട്ട് മൂന്നിന് ഡിവൈഎസ്‌പി വിദ്യാർഥികളെയും മാനേജ്മെൻ്റ് പ്രതിനിധികളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അതേസമയം മംഗലാപുരത്തെ സ്വകാര്യാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചൈതന്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.