കൊടി സുനിക്ക് ഒരു മാസത്തെ പരോള്‍; ജയില്‍ നിന്നു പുറത്തിറങ്ങി

കൊടി സുനിയുടെ അമ്മയുടെ അപേക്ഷയിലാണ് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. മനുഷ്യാവകാശ കമ്മീഷനാണ് കൊടി സുനിയുടെ അമ്മ ആദ്യം പരോള്‍ അപേക്ഷ നല്‍കിയത്.

author-image
Prana
New Update
kodi suni

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാന പ്രതിയായ കൊടി സുനിയ്ക്ക് ഒരു മാസത്തെ പരോള്‍. പരോള്‍ ലഭിച്ച കൊടി സുനി ജയിലില്‍നിന്ന് പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മയുടെ അപേക്ഷയിലാണ് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. മനുഷ്യാവകാശ കമ്മീഷനാണ് കൊടി സുനിയുടെ അമ്മ ആദ്യം പരോള്‍ അപേക്ഷ നല്‍കിയത്. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിജിപി പരോള്‍ അനുവദിക്കുകയായിരുന്നു. 
എന്നാല്‍ പൊലീസിന്റെ റിപ്പോര്‍ട്ട് എതിരായിട്ടും ജയില്‍ ഡിജിപി പരോള്‍ അനുവദിച്ചുവെന്നാണ്  റിപ്പോര്‍ട്ട്. പരോള്‍ ലഭിച്ച കൊടി സുനി തവനൂര്‍ ജയിലില്‍ നിന്നും ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്. ടിപി വധക്കേസിലെ 10 പ്രതികള്‍ക്ക് ഒരേസമയം പരോള്‍ അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ കൊടി സുനി അടക്കമുള്ളവരുടെ പരോള്‍ അപേക്ഷ ജയില്‍ ഉപദേശക സമിതി അംഗീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാലാണ് പരോളില്‍ പുറത്തിറങ്ങാന്‍ സാധിക്കാതിരുന്നത്. പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിന് പിന്നാലെയാണ് വെള്ളിയാഴ്ച ഇവര്‍ പുറത്തിറങ്ങിയത്. ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന പ്രതികളില്‍ ആറ് പേര്‍ക്ക് ഫെബ്രുവരിയില്‍ ഹൈക്കോടതി ശിക്ഷ ഇരട്ടജീവപര്യന്തമാക്കി വര്‍ധിപ്പിച്ചിരുന്നു.
സ്വാഭാവിക നടപടി മാത്രമാണെന്നാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം. പ്രതികള്‍ക്ക് പരോളിന് അര്‍ഹതയുണ്ട്. 60 ദിവസത്തെ സാധാരണ പരോളിനും 45 ദിവസത്തെ പ്രത്യേക പരോളിനും ഇവര്‍ക്ക് അര്‍ഹതയുണ്ട്. ഇത് അനുസരിച്ചുള്ള അപേക്ഷയിലാണ് ജയില്‍ ഉപദേശക സമിതിയുടെ തീരുമാനമെന്നും ജയില്‍ വകുപ്പ് അറിയിച്ചു.
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് നിരവധി തവണ അനധികൃതമായി പരോള്‍ ആനുകൂല്യങ്ങള്‍ ലഭിച്ചെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് 10 പ്രതികള്‍ക്ക് വീണ്ടും പരോള്‍ നല്‍കിയിരിക്കുന്നത്. പ്രതികള്‍ക്ക് പരോളിനായി നിയമപരമായ അര്‍ഹതയുണ്ടെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം. ജയില്‍ ഉപദേശക സമിതിയുടെ ശിപാര്‍ശ കൂടി പരിഗണിച്ചാണ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്.
ഒരേ കേസിലെ 10 പ്രതികള്‍ക്ക് ഒരേ സമയം പരോള്‍ ലഭിച്ചുവെന്നത് അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്. ടിപി വധക്കേസ് പ്രതികള്‍ ജയിലിനകത്തിരുന്ന് സ്വര്‍ണക്കടത്ത് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഏകോപിപ്പിച്ചെന്ന ആരോപണം ഉയരുമ്പോള്‍ കൂടിയാണ് 10 പ്രതികള്‍ക്ക് ഒരുമിച്ച് പരോള്‍ ലഭിച്ചിരിക്കുന്നത്.
ടിപിയെ വെട്ടിക്കൊന്നതില്‍ നേരിട്ട് പങ്കാളികളായ ഒന്നാം പ്രതി എംസി അനൂപ്, രണ്ടാം പ്രതി കിര്‍മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടികെ രജീഷ്, അഞ്ചാം പ്രതി കെകെ മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ ഷിനോജ് എന്നിവര്‍ക്ക് കൊലപാതകം കൂടാതെ ഗൂഢാലോചനയിലും പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് നിലവിലെ ജീവപര്യന്തത്തിനു പുറമേ മറ്റൊരു ജീവപര്യന്തം കൂടി ഹൈക്കോടതി വിധിച്ചത്. 20 വര്‍ഷം കഴിയാതെ ശിക്ഷ ഇളവ് നല്കാന്‍ പാടില്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു. ആറാം പ്രതി അണ്ണന്‍ സിജിത്ത്, എട്ടാം പ്രതി കെ സി രാമചന്ദ്രന്‍, പതിനൊന്നാം പ്രതി ട്രൗസര്‍ മനോജ് എന്നിവരുടെ ജീവപര്യന്തം തടവ് ശിക്ഷ വര്‍ധിപ്പിച്ചിട്ടില്ല.
കെകെ കൃഷ്ണന്‍, ജ്യോതി ബാബു എന്നീ പുതുതായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവര്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. അവരുടെ പ്രായം കണക്കിലെടുത്തതായിരുന്നു ജീവപര്യന്തത്തില്‍ ഒതുക്കിയത്.

kodi suni tp chandrasekharan murder case parole