/kalakaumudi/media/media_files/NrIXCjnuAwrBPrsTZN28.png)
കൊച്ചി: രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളിൽ ഒന്നായ കൊച്ചിയിൽ ക്രമസമാധാനപാലനം കൂടുതൽ ശക്തമാക്കാൻ സർക്കാർ. ഇതിന്റെ ഭാഗമായി സിറ്റി പൊലീസിൽ പുതിയ ഡെപ്യൂട്ടി കമ്മിഷണറുടെ തസ്തിക സൃഷ്ടിച്ചു. റെയിൽവെ എസ്.പിയായിരുന്ന ജുവനപ്പുടി മഹേഷിനെ ഡി.സി.പി രണ്ടായി നിയമിക്കുകയും ചെയ്തു. ഇതോടെ അഡ്മിനിട്രേഷൻ മേധാവിയടക്കം കൊച്ചി സിറ്റിയിൽ ഡപ്യൂട്ടി കമ്മിഷണർമാരുടെ എണ്ണം മൂന്നായി. എസ്. സുദർശൻ, വി. സുഗുതൻ എന്നിവരാണ് മറ്റ് ഡി.സി.പിമാർ. പെരുമ്പാവൂർ, ചേർത്തല എന്നിവിടങ്ങളിൽ എസ്.പിയായിരുന്നു ജെ. മഹേഷ്. തുടർന്നാണ് റെയിൽവേ എസ്.പിയായി ചുമതലയേറ്റത്. അടുത്ത ദിവസം ചാർജെടുക്കും. കൊച്ചിയിൽ വർദ്ധിച്ചുവരുന്ന ലഹരി വിൽപ്പനയും കുറ്റകൃത്യങ്ങളും തടയുന്നതിൽ കൂട്ടായ മുന്നേറ്റം കരുത്താകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. അതേസമയം, ജില്ലയിലെ അന്വേഷണ വിഭാഗങ്ങളുടെ തലപ്പത്ത് രണ്ട് മാറ്റവും വരുത്തിയിട്ടുണ്ട്. നിലവിൽ പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പലായ വി.യു. കുര്യാക്കോസിനെ ക്രൈംബ്രാഞ്ച് എസ്.പിയായി നിയമിച്ചു. മുൻ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണറായിരുന്നു കുര്യാക്കോസ്. തിരുവനന്തപുരം സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പി എം.എൽ സുനിലിനെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (ഓപ്പറേഷൻസ്) എസ്.പിയായി നിയമിച്ചു.