പീച്ചി റിസര്‍വോയറില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍ കൂടി മരിച്ചു

വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരവെ ഇന്ന് വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.

author-image
Prana
New Update
peechi dam

പീച്ചി ഡാം റിസര്‍വോയറില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍കൂടി മരിച്ചു. പട്ടിക്കാട് മുരിങ്ങത്തുപറമ്പില്‍ ബിനോജിന്റെയും ജൂലിയുടെയും മകള്‍ എറിന്‍ (16) ആണ് മരിച്ചത്. വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരവെ ഇന്ന് വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജന്‍ (16), പട്ടിക്കാട് ചാണോത്ത് പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേസ് (16) എന്നിവരാണ് നേരത്തെ മരിച്ചത്.
എറിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനമടക്കം നിലച്ച സ്ഥിതിയിലായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമാണെന്നു വൈകുന്നേരം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം, വെന്റിലേറ്ററില്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്ന നിമയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ട് എന്നും വിവരം. അധികം വൈകാതെ പെണ്‍കുട്ടിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ കഴിയുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
നാല് പെണ്‍കുട്ടികളാണ് പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്ത് വെള്ളത്തില്‍ വീണത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെ ആയിരുന്നു സംഭവം. അലീനാ ഷാജന്‍, ആന്‍ ഗ്രേസ്, എറിന്‍, പീച്ചി സ്വദേശിനി പുളിയമ്മാക്കല്‍ ജോണിയുടെയും ഷാലുവിന്റെയും മകള്‍ നിമ (12) എന്നിവരായിരുന്നു അപകടത്തില്‍പ്പെട്ടത്. നാലുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്ററിലായിരുന്ന അലീനാ തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരിച്ചു.
ചികിത്സയിലുണ്ടായിരുന്ന ആനിന്റെയും നില ഗുരുതരമായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് ആന്‍ മരണത്തിന് കീഴടങ്ങിയത്. എറിനും നിമയും വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. ഇതില്‍ എറിന്റെ നില അതീവ ഗുരുതരമായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് എറിനും മരണത്തിന് കീഴടങ്ങിയത്. നിമ വെന്റിലേറ്ററില്‍ തുടരുകയാണ്. തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളായിരുന്നു അപകടത്തില്‍പ്പെട്ട നാലുപേരും. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് അപകടത്തില്‍പ്പെട്ട മൂന്നുപേര്‍.
പള്ളിപ്പെരുന്നാള്‍ ആഘോഷത്തിന് ഇവരുടെ വീട്ടില്‍ എത്തിയതായിരുന്നു കൂട്ടുകാരികള്‍. ഉച്ചഭക്ഷണശേഷം റിസര്‍വോയര്‍ കാണാന്‍ നാലുപേരും ഹിമയും കൂടി പോയതായിരുന്നു. റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്തേക്കാണ് ഇവര്‍ പോയത്. ചെരിഞ്ഞുനില്‍ക്കുന്ന പാറയില്‍ കാല്‍വഴുതി ആദ്യം രണ്ടുപേര്‍ വെള്ളത്തില്‍ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും വീഴുകയായിരുന്നു. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെള്ളത്തില്‍നിന്ന് നാലുപേരെയും പുറത്തെടുത്തത്.
ഉടന്‍ സി.പി.ആര്‍. നല്‍കി പ്രദേശവാസിയുടെ കാറില്‍ ഒരാളെയും മറ്റു മൂന്നുപേരെ രണ്ടു ആംബുലന്‍സുകളിലായും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. 20 മിനിറ്റിനുള്ളിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ മന്ത്രി കെ. രാജന്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

 

death student peechi dam