കാർത്യായനി
കൊച്ചി: വെങ്ങൂരിൽ മഞ്ഞപ്പിത്തബാധയെ തുടർന്ന് ഒരാൾകൂടി മരിച്ചു. പെരുമ്പാവൂർ കരിയാമ്പുറത്ത് കാർത്യായനി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് ആദ്യം പെരുമ്പാവൂർ ആശുപത്രിയിലും അവിടെനിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും ഇവരെ മാറ്റിയിരുന്നു. രണ്ട് ആഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
പെരുമ്പാവൂരിലെ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം 227 ആയി ഉയർന്നു. ഇവരിൽ 45ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 17-നാണ് വെങ്ങൂർ പഞ്ചായത്തിലെ കൈപ്പള്ളിയിലെ ഒരു കുടുംബത്തിൽ മഞ്ഞപ്പിത്തബാധ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് 19-ാം തീയതി പത്താം വാർഡിലും 12-ാം വാർഡിലും രണ്ടു പേർക്ക് വീതംകൂടി രോഗബാധ സ്ഥിരീകരിച്ചു. തുടർന്നാണ് മഞ്ഞപ്പിത്ത വ്യാപനം നടക്കുന്നതായി സംശയമുണ്ടായതും വിശദമായ അന്വേഷണം തുടങ്ങിയതും. വക്കുവള്ളിയിലെ ജല അതോറിറ്റിയുടെ സംഭരണിയിൽനിന്നുള്ള കുടിവെള്ളം ഉപയോഗിച്ചവർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.