/kalakaumudi/media/media_files/xdrTFsuhHAw2nMMdRsqk.jpg)
one more malayali prince sebastien who stuck in russia has returned
തിരുവനന്തപുരം: തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ തിരികെ കേരളത്തിലെത്തി. ചൊവ്വാഴ്ച രാത്രി 12.45- ഓടെയാണ് പ്രിൻസ് നാട്ടിലെത്തിയത്. റഷ്യൻ യുദ്ധഭൂമിയിൽ കുടുങ്ങിയ പ്രിൻസ് കേരള-കേന്ദ്ര സർക്കാരുകളുടെ ഇടപെടൽ കാരണമാണ് ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയലെത്തിയത്.എഴ് ലക്ഷം രൂപയാണ് തുമ്പ സ്വദേശിയായ എജന്റിന് പ്രിൻസ് കൈമാറിയത്.
റഷ്യയിലെത്തിയപ്പോഴാണ് യുദ്ധത്തിനായാണ് തന്നെ കൊണ്ടുവന്നതെന്ന് പ്രിൻസ് അറിയുന്നത്.അലക്സ് എന്ന വ്യക്തിയായിരുന്നു റഷ്യയിൽ സ്വീകരിക്കാനെത്തിയതെന്നും പ്രിൻസ് വ്യക്തമാക്കി.തുടർന്ന് 22 ദിവസത്തെ പരിശീലനത്തിന് ശേഷം തോക്ക് നൽകി യുദ്ധം നടക്കുന്നിടത്തേക്ക് അധികൃതർ അയച്ചുവെന്നാണ് പ്രിൻസ് പറഞ്ഞു.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള 150- ഓളം ഇന്ത്യക്കാർ യുദ്ധമുഖത്തുണ്ടെന്നും ആദ്യദിനം തന്നെ വെടിയേറ്റ് കാലിനും മുഖത്തും പരിക്കേറ്റിരുന്നതായും പ്രിൻസ് വെളിപ്പെടുത്തി. ഭൂമിക്കടിയിലെ തുരങ്കം വഴിയാണ് രക്ഷപ്പെട്ടത്. അതിന് ശേഷം സൈനിക ആശുപത്രിയിൽ ചികിത്സ തേടി- പ്രിൻസ് പ്രതികരിച്ചു.
പ്രിൻസ് സെബാസ്റ്റ്യൻ, ഡേവിഡ് മുത്തപ്പൻ എന്നിവരെയാണ് സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് വൻതുകവാങ്ങി ട്രാവൽ ഏജന്റുമാർ റഷ്യയിലേക്ക് കൊണ്ടുപോയത്. തുമ്പ സ്വദേശിയായ ട്രാവൽ ഏജന്റ് വഴിയാണ് ഇവർ റഷ്യയിലേക്ക് പോയത്. മികച്ച ശമ്പളവും ജോലിയും വാഗ്ദാനം നൽകിയായിരുന്നു ഇവരെ റഷ്യയിലേക്ക് അയച്ചത്.റഷ്യയിലെത്തിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് ഏജന്റുമാർ നിർബന്ധപൂർവ്വം പാസ്പോർട്ട് പിടിച്ചുവാങ്ങുകയും ഭീഷണിപ്പെടുത്തി യുദ്ധം നടക്കുന്ന ഇടങ്ങളിലേക്ക് അയക്കുകയും ചെയ്യുന്നതായി ആരോപണം ഉയർന്നിരുന്നു.
രണ്ട് ദിവസം മുമ്പ് ഡേവിഡ് മുത്തപ്പൻ ഡൽഹിയിലെത്തിയിരുന്നു. സിബിഐ ഓഫീസിൽ മൊഴി രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് അയക്കുമെന്ന് വിദേശ മന്ത്രാലയം അറിയിച്ചു.