/kalakaumudi/media/media_files/2025/09/25/113-2025-09-25-11-35-06.jpg)
ഇരിങ്ങാലക്കുട: തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കുമ്പളങ്ങിയിൽ നിന്നാണ് പ്രതിയായ ആലപ്പുഴ മണ്ണഞ്ചേരി പനയിൽവീട്ടിൽ നസീബിനെ (29) പിടികൂടിയത്.
തട്ടിപ്പ് പണം കൈമാറ്റംചെയ്യാനായി സ്വന്തം ബാങ്ക് അക്കൗണ്ട് പ്രധാന പ്രതികൾക്ക് നൽകി പതിനായിരംരൂപ കമ്മിഷൻ കൈപ്പറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് നസീബിനെ ഈ കേസിൽ പ്രതി ചേർത്തത്. ഇരിങ്ങാലക്കുട കാരുകളങ്ങര സ്വദേശി കൊളക്കാട്ടിൽവീട്ടിൽ രാഗേഷാണ് (37) തട്ടിപ്പിനിരയായത്. വാട്‌സ് ആപ്പിൽ ലഭിച്ച സന്ദേശം വിശ്വസിച്ച് പ്രതികൾ നൽകിയ ലിങ്കിൽ ക്ലിക്കുചെയ്ത രാഗേഷ് ഒരു ടെലിഗ്രാം ഗ്രൂപ്പിൽ അംഗമായി. ഈ ഗ്രൂപ്പിലൂടെ ലഭിച്ച നിർദ്ദേശങ്ങൾ അനുസരിച്ച് www.cybercrime.gov.in എന്ന വെബ്‌സൈറ്റിൽ ട്രേഡിംഗ് നടത്തിയ രാഗേഷിൽനിന്ന് ജനുവരി 19 നും 21 നും ഇടയിലായി പലതവണകളായി 10.01 ലക്ഷംരൂപ പ്രതികൾ കൈക്കലാക്കി. ട്രേഡിംഗ് സൈറ്റിൽ 15 ലക്ഷംരൂപ ബാലൻസ് ഉള്ളതായി കാണിച്ചെങ്കിലും ഈ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല. ഇക്കാര്യം ടെലിഗ്രാംവഴി അറിയിച്ചപ്പോൾ, പണം പിൻവലിക്കാൻ ടാക്‌സ് ഇനത്തിൽ 6ലക്ഷംരൂപകൂടി ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന്, ഓൺലൈൻ ദേശീയ ഹെൽപ്‌ലൈൻ നമ്പറായ 1930ൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. രാഗേഷിൽനിന്ന് തട്ടിയെടുത്ത പണത്തിൽ നിന്ന് 5.08 ലക്ഷം രൂപയാണ് കൈമാറ്റം ചെയ്തത്.
ഇരിങ്ങാലക്കുട എസ്.എച്ച്.ഒ കെ.ജെ. ജിനേഷ്, എസ്.ഐ എം.എ. മുഹമ്മദ് റാഷി, എ.എസ്.ഐ കെ.കെ. പ്രകാശൻ, എസ്.സി.പി.ഒ എം.എസ്.സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.