തിരുവനന്തപുരം: ഓൺലൈൻ വിസ തട്ടിപ്പിൽ അകപ്പെട്ട് അബുദാബിയിൽനിന്നു തായ്‌ലൻഡ്-മ്യാൻമർ അതിർത്തിയിൽ എത്തി സായുധസംഘങ്ങളുടെ തടവിൽ കുടുങ്ങിയ മലയാളികളുടെ മോചനത്തിനാവശ്യമായ നീക്കങ്ങൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. മലപ്പുറം, വള്ളിക്കാപ്പറ്റ, കൂട്ടിലങ്ങാടി പഞ്ചായത്തിൽ സഫീർ, ഷുഹൈബ് എന്നിവരുടെ മോചനത്തിനായി ബാങ്കോക്കിലെ അംബാസിഡറും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇവരെ വിദേശത്ത് എത്തിച്ചതിൽ ആരോപണ വിധേയരായ ഏജൻസികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന പൊലീസ് മേധാവി, എൻആർഐ സെൽ എസ്പി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.