suresh gopi
തിരുവനന്തപുരം: ക്ലിഫ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളെ വർക്കലയിൽ നടപ്പാക്കൂ എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.വിദഗ്ധ സമിതി റിപ്പോർട്ട് കേന്ദ്രമന്ത്രാലയത്തിന് സമർപ്പിച്ച ശേഷമായിരിക്കും ഇത് സംബന്ധിച്ച് തുടർനടപടികളെന്നും അദ്ദേഹം പറഞ്ഞു.വർക്കലയിൽ അടുത്തിടെ ഇടിഞ്ഞ കുന്നുകൾ സന്ദർശിച്ച ശേഷമാണ് പ്രതികരണം.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഭൗമ പൈതൃക പ്രദേശമായി പ്രഖ്യാപിച്ച പ്രദേശമാണ് വർക്കല പാപനാശം ബീച്ചിനോട് ചേർന്ന നാലേക്കർ വരുന്ന കുന്നുകൾ.മണ്ണിന്റെ സുവിശേഷത കണക്കിലെടുത്തു ഇവിടെ സ്ഥിരമായുള്ള കെട്ടിട നിർമാണങ്ങൾ അനുവദിക്കരുതെന്ന് 2014 ൽ തന്നെ ജിഎസ്ഐ മുന്നറിയിപ്പുണ്ടായിരുന്നു.
ഇത് വൻ പരിസ്ഥിതിക ആഘാതത്തിനും മണ്ണിടിച്ചിലിനും ഇടയാക്കുമെന്നായിരുന്നു റിപ്പോർട്ട്. ഇത് വകവെക്കാതെയാണ് ബീച്ചിനോട് ചേർന്ന് ബലിമണ്ഡപം, ടോയ്‌ലെറ്റ് കോംപ്ലക്സ് തുടങ്ങിയവ നിർമ്മിച്ചത്.എന്നാൽ കഴിഞ്ഞ മാസം കനത്ത മഴയിൽ ഈ ഭാഗങ്ങളിൽ വൻതോതിൽ കുന്നിടിച്ചിൽ ഉണ്ടായിരുന്നു.
വീണ്ടും മണ്ണിടിയാതിരിക്കാൻ ചില ഭാഗങ്ങളിൽ ചരിവ് നിവർത്താൻ ജില്ലാ കളക്ടർ തന്നെ ഉത്തരവിടുകയും ജെസിബി ഉപയോഗിച്ച് കുന്നിടിക്കുകയും ചെയ്തിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയതിടെയാണ് ടൂറിസം മന്ത്രി കൂടിയായ സുരേഷ് ഗോപി കുന്നുകൾ സന്ദർശിച്ചത്. മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജോയിന്റ് ഡയറക്ടർ ഡോക്ടർ അമ്പിളി എന്നിവരും ഒപ്പമുണ്ടായിരുന്നു.