കടൽഭിത്തി നിർമ്മിക്കുന്നതാണ് പരിഹാരമെന്ന് കണ്ടെത്തിയിട്ടും എന്തിനാണ് വീണ്ടും പഠനം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ദുരിതപൂർണമായ ജീവിതമാണ് മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്നത്. വർഷങ്ങളായി നൽകുന്ന ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല. 12.5 കിലോമീറ്റർ കടൽഭിത്തി കെട്ടാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ട് ഏഴ് കിലോമീറ്ററിൽ അവസാനിച്ചു. കടൽ ഭിത്തി കെട്ടാത്ത സ്ഥലത്തെ ആഘാതം ഇരട്ടിയായി.

author-image
Shyam Kopparambil
New Update
12

കണ്ണമ്മാലിയില്‍ കടല്‍ക്ഷോഭം ഉണ്ടായ പ്രദേശങ്ങള്‍ സന്ദർശിച്ചും, തീരദേശ നിവാസികളുമായി നേരിൽ സംവദിച്ചും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി: കടൽഭിത്തി നിർമ്മിക്കുന്നതാണ് പരിഹാരമെന്ന് കണ്ടെത്തിയിട്ടും എന്തിനാണ് വീണ്ടും പഠനം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കണ്ണമ്മാലിയിൽ കടൽക്ഷോഭം ഉണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം,കടൽഭിത്തി വരുന്നതോടെ ചെല്ലാനത്തെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന് പറഞ്ഞിട്ട് അവിടെയും പകുതി പ്രശ്‌നങ്ങൾ പോലും തീർന്നിട്ടില്ല. മൂന്ന് കിലോമീറ്ററെങ്കിലും കടൽ ഭിത്തി നിർമ്മിച്ചിരുന്നെങ്കിൽ കണ്ണമ്മാലിയിലെ പ്രശ്‌നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകുമായിരുന്നു. ആ പദ്ധതിക്ക് എന്തുപറ്റിയെന്നതിൽ ആർക്കും മറുപടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരിതപൂർണമായ ജീവിതമാണ് മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്നത്. വർഷങ്ങളായി നൽകുന്ന ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല. 12.5 കിലോമീറ്റർ കടൽഭിത്തി കെട്ടാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ട് ഏഴ് കിലോമീറ്ററിൽ അവസാനിച്ചു. കടൽ ഭിത്തി കെട്ടാത്ത സ്ഥലത്തെ ആഘാതം ഇരട്ടിയായി. പലരുടെയും വീടിരുന്ന സ്ഥലത്ത് ഒന്നും ഇല്ലാത്ത അവസ്ഥയാണ്. വാടക നൽകാൻ പണമില്ലാത്തതിനാൽ പകുതി ഇടിഞ്ഞ് വീഴാറായി വീടുകളിലാണ് പലരും താമസിക്കുന്നത്. ഏത് സമയത്ത് വേണമെങ്കിലും ഈ വീടുകൾ ഇടിഞ്ഞുവീഴാം. ഇത്തരമൊരു ദയനീയ സ്ഥിതി കേരളത്തിലായിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല. എടവനക്കാട് കടപ്പുറത്തെ സ്ഥിതിയും ഇതു തന്നെയാണ്.അടിയന്തിര പ്രശ്‌നപരിഹാരത്തിന് സർക്കാർ നടപടി സ്വീകരിക്കണം. 
 .ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, നേതാക്കളായ എൻ വേണുഗോപാൽ, ഐ.കെ രാജു, തമ്പി സുബ്രഹ്മണ്യം , ഫാദർ സെബാസ്റ്റ്യൻ പനഞ്ചിക്കൽ, ഫാദർ എബി സെബാസ്റ്റ്യൻ ചൊവ്വല്ലൂർ, ഫാദർ ജോൺ കണ്ടത്തിപറമ്പിൽ,ഫാദർ ആൻറണി ടോപോൾ, ഫാദർ തോബിയാസ് തെക്കേപാലക്കൽ, ഫാദർ പ്രമോദ് ശാസ്താംപറമ്പിൽ ഷാജി കുറുപ്പശ്ശേരി, ജേക്കബ്, ജോഷി, എന്നിവർ സംബന്ധിച്ചു.

vd satheesan ernakulam