ആരോപണവുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്

ദിവ്യ പ്രസിഡന്റ് ആയിരിക്കെ 11കോടിയോളം രൂപയുടെ കരാറുകള്‍ കമ്പനിക്ക് നല്‍കിയിരുന്നു. കാര്‍ട്ടന്‍ ഇന്ത്യ അലയന്‍സ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ആസിഫും ദിവ്യയുടെ ഭര്‍ത്താവും ചേര്‍ന്നാണ് ഭൂമി ഇടപാടുകള്‍ നടത്തിയതെന്നാണ് ആരോപണം

author-image
Biju
New Update
tuj

p p divya

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കരാറുകള്‍ നല്‍കിയ കമ്പനി ദിവ്യയുടെ ബിനാമി കമ്പനിയാണ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. 

കാര്‍ട്ടന്‍ ഇന്ത്യ അലയന്‍സ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ആസിഫും, ദിവ്യയുടെ ഭര്‍ത്താവും ചേര്‍ന്ന് ഭൂമി ഇടപാട് നടത്തിയെന്നും ഷമ്മാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഭൂമി ഇടപാട് രേഖകളുമായാണ് ഷമ്മാസ് വാര്‍ത്താസമ്മളനത്തിനെത്തിയത്. 

ദിവ്യ പ്രസിഡന്റ് ആയിരിക്കെ 11കോടിയോളം രൂപയുടെ കരാറുകള്‍ കമ്പനിക്ക് നല്‍കിയിരുന്നു. കാര്‍ട്ടന്‍ ഇന്ത്യ അലയന്‍സ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ആസിഫും ദിവ്യയുടെ ഭര്‍ത്താവും ചേര്‍ന്നാണ് ഭൂമി ഇടപാടുകള്‍ നടത്തിയതെന്നാണ് ആരോപണം.

കണ്ണൂര്‍ പാലക്കയം തട്ടില്‍ മുഹമ്മദ് ആസിഫിന്റെയും ദിവ്യയുടെ ഭര്‍ത്താവ് അജിത്തിന്റെയും പേരില്‍ വാങ്ങിയത് നാലേക്കര്‍ ഭൂമിയാണെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. സ്ഥലം രജിസ്റ്റര്‍ ചെയ്ത രേഖകള്‍ മുഹമ്മദ് ഷമ്മാസ് പുറത്തുവിടുകയും ചെയ്തു.

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണ വിധേയയായ പിപി ദിവ്യ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. നവീന്‍ ബാബുവിന്റെ മരണത്തില്‍ തിരിച്ചടികള്‍ നേരിട്ട ദിവ്യക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളാണ് കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഉന്നയിക്കുന്നത്. നേരത്തേയും പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ടും ദിവ്യയുടെ ഭര്‍ത്താവിനെതിരെ ആരോപണങ്ങളുണ്ടായിരുന്നു.