/kalakaumudi/media/media_files/2025/06/23/vnkp3647-01-1-2025-06-23-20-58-06.jpeg)
കൊച്ചി : കേരള തീരത്ത് ഉണ്ടായിട്ടുള്ള രണ്ടു കപ്പൽ അപകടങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുന്നതിനും ഇത് കേരളത്തിന്റെ പൊതുവായ പ്രശ്‍നം എന്ന നിലയിൽ കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഗൗരവമായി ഇടപെടണമെന്ന് പി സന്തോഷ് കുമാർ എംപി ആവശ്യപ്പെട്ടു. കപ്പൽ അപകടങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള നഷ്ടപരിഹാര പാക്കേജ് അനുവദിക്കുക, കടൽഭിത്തി നിർമ്മാണത്തിന് കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി ) നേതൃത്വത്തിൽ എറണാകുളം ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി ശൃംഖല ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിഴിഞ്ഞം തുറമുഖം ഉദ്‌ഘാടനം ചെയ്തതോടുകൂടി ലോകത്തെ വിവിധ കോണുകളിൽ നിന്നും ധാരാളം കൂറ്റൻകപ്പലുകളും കണ്ടൈനറുകളുമാണ് എത്തിക്കൊണ്ടിരിക്കുന്നത്. ആ സന്ദർഭത്തിൽ ഇത്തരം രണ്ടു കപ്പൽ അപകടങ്ങൾ ഉണ്ടായത് സാധാരണ അപകടമായി കണക്കാക്കാനാവില്ല. ഭാവിയിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുകയും അപകട സാധ്യത കൂടി കണക്കാക്കി അന്താരാഷ്ട്ര നിലവാരത്തിലുള്ള അനേഷണവും ശാസ്ത്രീയമായ നയം ആവിഷ്കരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബന്ധപ്പെട്ട കേന്ദ്ര മന്ത്രിയുമായി ഈ വിഷയത്തിൽ സംസാരിച്ചുവെങ്കിലും തികച്ചും നിസ്സംഗതയോടെയാണ് അദ്ദേഹം പ്രതികരിച്ചതെന്നും വരുന്ന പാർലമെന്റ് സമ്മേളനത്തിൽ വിഷയം ശക്തമായി അവതരിപ്പിക്കുമെന്നും സന്തോഷ് കുമാർ പറഞ്ഞു.എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കപ്പൽ അപകടങ്ങൾക്ക് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷീക്കേണ്ടതാണ് .ഒരു ജുഡീഷ്യൽ കമ്മീഷനെ അടിയന്തരമായി നിയോഗിക്കണം. സമുദ്രവുമായി ബന്ധപ്പെട്ട സാങ്കേതിക വൈദഗ്ദ്യമുള്ളവരെയും അതിൽ ഉൾപ്പെടുത്തുകയും മത്സ്യത്തൊഴിലാളി സംഘടനകളുടെയും മത്സ്യ തൊഴിലാളികളുടെയും അഭിപ്രായങ്ങളും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി രഘുവരൻ സ്വാഗതം പറഞ്ഞു. എഐടിയുസി സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, എഐടിയുസി ജില്ലാ സെക്രട്ടറി കെ എൻ ഗോപി, ഫെഡറേഷൻ ജില്ലാ സെക്രട്ടറി വി ഒ ജോണി എന്നിവർ പ്രസംഗിച്ചു . ഭാരവാഹികളായ സോളമൻ വെട്ടുകാട്, ഡി ബാബു, ഹഡ്സൺ ഫെർണാണ്ടസ്, കെ സി രാജീവ്, പി ജെ കുശൻ, ഡി പ്രസാദ്, കെ സി സതീശൻ, വി സി മധു എന്നിവർ നേതൃത്വം നൽകി