ഇഡി റെയ്ഡ് പിവി അന്‍വറിനെ നിശബ്ദനാക്കാന്‍, സിപിഎം- ബിജെപി അന്തര്‍ധാരയെന്ന് യുഡിഎഫ്്

വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് പിവി അന്‍വറിനെ നിരായുധനാക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയതെന്ന് സൂചന.

author-image
Sreekumar N
New Update
anwar

ശ്രീകുമാര്‍ മനയില്‍ 

 വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് പിവി അന്‍വറിനെ നിരായുധനാക്കുക എന്ന  ലക്ഷ്യത്തോടെയാണ്  അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയതെന്ന് സൂചന. ഇക്കാര്യത്തില്‍ സിപിഎം- ബിജെപി ഗൂഡാലോചന സംശയിക്കുന്നതായി അന്‍വറുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ ബേപ്പൂരില്‍ നിന്നും  പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ മല്‍സരിക്കുമെന്ന സൂചനയുണ്ടായിരുന്നു.  അങ്ങിനെ സംഭവിച്ചാല്‍ ഒരു പക്ഷെ  നിയമസഭാ തെരെഞ്ഞെടുപ്പിന്റെ സകല ശ്രദ്ധയും  ബേപ്പൂര്‍ മണ്ഡലത്തില്‍ മാത്രം കേന്ദ്രീകരിക്കും. മാത്രമല്ല പിണറായി ആര്‍എസഎസ് ബന്ധത്തെക്കുറിച്ച്  അന്‍വര്‍ കൂടുതല്‍ ആരോപണങ്ങള്‍ അവിടെയുയര്‍ത്തുകയും ചെയ്യും.  അങ്ങിനെ സംഭവിച്ചാല്‍  കേരളത്തില്‍ സിപിഎമ്മിന്റെ തെരെഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്ന് സിപിഎം ഭയക്കുന്നതായും അന്‍വറിനോടുടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇതിന്റെ ഭാഗമായി അന്‍വറിനെ നിശബ്ദനാക്കാനായിരുന്നു റെയ്ഡ് എന്ന് അവര്‍  വ്യക്തമാക്കുന്നു. 
ആര്‍എസ്എസ്- സിപിഎം   ബന്ധമെന്ന അന്‍വറിന്റെ  ആരോപണം കൂടുതല്‍ ശക്തിയോടെ വരുന്ന തെരെഞ്ഞെടുപ്പില്‍ ഉയരാതിരിക്കാന്‍ ഇപ്പോഴെ അന്‍വറിനെ പൂട്ടണമെന്ന് സിപിഎമ്മും ബിജെപിയും ഒരേ പോലെ തിരുമാനിച്ചുവെന്നാണ് ഒരു മുതിര്‍ന്ന യുഡിഎഫ്  നേതാവ് കലാകൗമൂദിയോട് പറഞ്ഞത്. പിണറായി വിജയന്‍, എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ ഇവരുടെ ആര്‍എസ്എസ് ബന്ധം ഇവയാണ് വരുന്ന തെരെഞ്ഞെടുപ്പില്‍ പിവി അന്‍വറും യുഡിഎഫും  തങ്ങളുടെ പ്രധാന തുറുപ്പ് ചീട്ടായി കണ്ടത്. അതെടെുത്ത് അന്‍വര്‍ തലങ്ങും വിലങ്ങും പ്രയോഗിച്ചാല്‍  ഇടതുമുന്നണിക്ക് വലിയ തിരിച്ചിടയാകും. യുഡിഎഫിന് അതില്‍ നിന്നും രാഷ്ട്രീയ നേട്ടം കൊയ്യാനും കഴിയും. ഇതുമനസിലാക്കിയുള്ള ' ഒപ്പറേഷനാണ്' അന്‍വറിന്റെ വീട്ടിലെ ഇഡി റെയ്‌ഡെന്നാണ്  യുഡിഎഫും അന്‍വറിനോട് അടുപ്പമുള്ള നേതാക്കളും പറയുന്നത്.
വരുന്ന നിയമസഭാ  തെരെഞ്ഞെടുപ്പിന് മുമ്പ് അന്‍വറിനെ നിരായുധനാക്കണമെന്ന് ബിജെപിയും ആഗ്രഹിക്കുന്നതായി  അദ്ദേഹവുമായി അടുത്ത ആളുകള്‍ പറയുന്നു. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്തായ ഹൊസ്‌ബെളയെ എഡിജിപി അജിത്ത് കുമാര്‍ കണ്ടത് പുറത്ത് വിട്ടത് ശരിക്കും  പിവി അന്‍വറായിരുന്നു.  പ്രതിപക്ഷ നേതാവ് വിഡി സതീശന് ഈ വിവരം കൈമാറിയത് അന്‍വറാണെന്നാണ് സിപിഎം നേതൃത്വവും ആര്‍എസ്എസ് നേതൃത്വവും കരുതുന്നത്.  അതുകൊണ്ട് വരുന്നനിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് പിവി അന്‍വറിനെ മൂക്കുകയറിട്ടില്ലങ്കില്‍ അദ്ദേഹം സിപിഎമ്മിനും ബിജെപിക്കും ഒരേ പോലെ തലവേദനയാകുമെന്നാണ്  ഈ  രണ്ടുപാര്‍ട്ടികളും കരുതുന്നത്.  കെഎസ്എഫ്ഇയില്‍ നിന്നുമെടുത്ത 13  കോടി  ലോണ്‍ അന്‍വര്‍ ദുരുപയോഗം ചെയ്തുവെന്ന വിജിലന്‍സ് കേസിനെ തുടര്‍ന്നാണ്  ഇഡി റെയ്ഡ് നടന്നത്. എന്നാല്‍ ഇത്തരത്തില്‍ കോടികള്‍ ലോണ്‍ എടുത്ത് ദുരുപയോഗം ചെയ്യുന്ന നിരവധി ആളുകള്‍ ഉണ്ടായിട്ടും അവരെയൊന്നും തൊടാതെ പിവി അന്‍വറിനെ പിറകെ മാത്രം ഇഡി കൂടാന്‍ കാരണം  തികിച്ചും രാഷ്ടീയമാണെന്നാണ് അദ്ദേഹത്തെ അനൂകൂലിക്കുന്നവര്‍  പറയുന്നത്.  ആഭ്യന്തര മന്ത്രി അമിത് ഷാ പച്ചക്കൊടി കാട്ടാതെ ഒരിക്കലും ഇഡി അനങ്ങില്ല. അതുകൊണ്ട് അന്‍വറിനെ പൂട്ടാനുള്ള നിര്‍ദ്ദേശം വന്നത് ഡല്‍ഹിയില്‍ നിന്നാണെന്നും ബിജെപി- സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടുള്ള കളിയാണിതെന്നും യുഡിഎഫ് നേതാക്കളും  പിവി അന്‍വറിനോട് അടുപ്പുമുള്ളവരും കരുതുന്നു.