/kalakaumudi/media/media_files/2025/11/21/padmakumar-thattippu-2025-11-21-10-33-55.jpg)
തിരുവനന്തപുരം: ശബരിമല സ്വർണ്ണമോഷണത്തിന്റെ പ്രധാന ബുദ്ധികേന്ദ്രം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ആണെന്ന് റിമാൻഡ് റിപ്പോർട്ട്.
സ്വർണ മോഷണതട്ടിപ്പിന്റെ തുടക്കം പത്മകുമാറിൽ നിന്നായിരുന്നെന്നും കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള നിർദേശം നൽകിയത് പത്മകുമാറാണ് എന്നും റിപ്പോർട്ടിൽ പറയുന്നു .
2019 ഫെബ്രുവരിയിലായിരുന്നു ഇടപെടലെന്നും എസ്‌ഐടിയുടെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഉണ്ണികൃഷ്ണൻ പോറ്റി സ്‌പോൺസറാകാൻ സന്നദ്ധനായി വന്നിട്ടുണ്ടെന്നും, കട്ടിളപ്പാളി സ്വർണം പൂശാൻ, ബോർഡിന്റെ അനുമതിയോടെ പോറ്റിയുടെ കൈവശം കൊടുത്തു വിടണമെന്നും 2019 ഫെബ്രുവരി ആദ്യം ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൽ പത്മകുമാർ നിർദേശം വെച്ചു.
എന്നാൽ അത്തരത്തിൽ ബോർഡിനു മാത്രമായി തീരുമാനമെടുത്ത് കട്ടിളപ്പാളി കൊടുത്തുവിടാൻ സാധിക്കില്ലെന്ന് ബോർഡ് യോഗത്തിൽ പൊതുവായ തീരുമാനമുണ്ടായി.
ഇതിനുശേഷമാണ് സ്വർണപ്പാളികൾ പോറ്റിക്ക് കൈമാറാനായി അഡ്മിനിസ്‌ട്രേഷൻ ഓഫീസർ വഴിയുള്ള കത്തിടപാടുകൾ ആരംഭിക്കുന്നത്.
ഇത്തരത്തിലുള്ള കത്തിലാണ് മുരാരി ബാബു സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികൾ ചെമ്പ് എന്നു രേഖപ്പെടുത്തിയത്.
ബോർഡ് യോഗം തന്റെ നിർദേശം അംഗീകരിക്കാതിരുന്നതിനാലാണ് പത്മകുമാർ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർ വഴി കത്തിടപാടുകളിലൂടെ വിഷയം വീണ്ടും ബോർഡിന് മുന്നിലേക്ക് കൊണ്ടു വന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പാണ് പത്മകുമാറിന് കുരുക്കായത് എന്നാണ് റിപ്പോർട്ടുകൾ. ബോർഡ് അറിയാതെ പത്മകുമാർ മിനിറ്റ്‌സിൽ തിരുത്തൽ വരുത്തിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.
ദേവസ്വം ആസ്ഥാനത്തു നടത്തിയ റെയ്ഡിലാണ് തിരുത്തൽ വരുത്തിയ നിർണായക ഫയൽ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുന്നത്.
ഇക്കാര്യം എസ്‌ഐടി കഴിഞ്ഞ തവണ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുകൂലമായി നിലപാടു സ്വീകരിക്കാൻ പത്മകുമാർ തന്റെ ഓഫീസിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നതായി ദേവസ്വം മുൻ കമ്മീഷണറായിരുന്ന വാസുവും മൊഴി നൽകിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
