പഹല്‍ഹാമിലെ ഓര്‍മ്മ കുറിപ്പുമായി ജി വേണുഗോപാല്‍

ദൈവമേ... എബിസി വാലീസ് എന്ന് വിളിപ്പേരുള്ള പെഹല്‍ഗാമിലെ ഈ ഇടങ്ങളില്‍ ഞങ്ങള്‍... ഞാന്‍, രശ്മി, സുധീഷ്, സന്ധ്യ എന്നിവര്‍ വെറും മൂന്ന് ദിവസങ്ങള്‍ മുമ്പ് ട്രക്കിങ് ചെയ്തിരുന്നു എന്നോര്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം

author-image
Biju
New Update
HGHGHJ

തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണം സൃഷ്ടിച്ച ആഘാതം ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഇന്ത്യ മഹാരാജ്യം. സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പത്തിനാലായി എന്നാണ് റിപ്പോര്‍ട്ടുകള്‍. അവയില്‍ ഭൂരിഭാഗം മൃതദേഹങ്ങളുടെ പോസ്റ്റ്മാര്‍ട്ടം നടപടികള്‍ അടക്കം പൂര്‍ത്തിയാക്കി ശ്രീനഗറില്‍ എത്തിച്ചു. തെക്കന്‍ കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് ഭീകരാക്രമണം നടന്ന പഹല്‍ഗാം എന്ന പ്രദേശം. ഇവിടെ എത്തിയ വിനോദ സഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരാക്രമണം നടന്നത്.

സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാണ് കശ്മീര്‍. കേരളത്തില്‍ നിന്ന് അടക്കം നിരവധി ആളുകള്‍ അവധി ആഘോഷിക്കാനായി കശ്മീരിലേക്ക് പോകാറുണ്ട്. പെഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട് പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.

മൂന്ന് ദിവസം മുമ്പാണ് പഹല്‍ഗാം അടക്കമുള്ള കശ്മീരിലെ പ്രദേശങ്ങള്‍ സഞ്ചരിച്ച് വേണുഗോപാലും സംഘവും തിരികെ എത്തിയത്. മൂന്ന് ദിവസം മുമ്പാണ് ഈ ഭീകരാക്രമണം നടന്നിരുന്നതെങ്കില്‍ എന്താവും സംഭവിക്കുകയെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നും ഓര്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം അനുഭവപ്പെടുന്നുവെന്നും സോഷ്യല്‍മീഡിയയില്‍ ജി. വേണുഗോപാല്‍ കുറിച്ചു.

ദൈവമേ... എബിസി വാലീസ് എന്ന് വിളിപ്പേരുള്ള പെഹല്‍ഗാമിലെ ഈ ഇടങ്ങളില്‍ ഞങ്ങള്‍... ഞാന്‍, രശ്മി, സുധീഷ്, സന്ധ്യ എന്നിവര്‍ വെറും മൂന്ന് ദിവസങ്ങള്‍ മുമ്പ് ട്രക്കിങ് ചെയ്തിരുന്നു എന്നോര്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം. ഞങ്ങള്‍ക്ക് അരു വാലിയില്‍ മനോഹരമായ ഒരു അനുഭവവും ഉണ്ടായി. പെഹല്‍ഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വര്‍ധിപ്പിക്കുന്ന ഒരനുഭവം. അത് പിന്നീട് പറയാം...

സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയിരിക്കുന്നത്. വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കശ്മീരിന് നഷ്ടമാകുമോ. ഈ നീചമായ പ്രവൃത്തിക്ക് പിന്നില്‍ ആരാണ് അല്ലെങ്കില്‍ ഏത് ശക്തികളാണ്. ചരിത്രം കണ്ണുനീരും കഷ്ടപ്പാടുകളും മാത്രം കനിഞ്ഞ് നല്‍കിയ പ്രദേശങ്ങളിലൊന്നാണ് കശ്മീര്‍. മനോഹരമായ ഭൂപ്രദേശവും വളഭൂയിഷ്ടമായ മണ്ണും കൃഷിയും അതിസൗന്ദര്യമുളള പ്രദേശ നിവാസികളും.

എന്നാലും ദാരിദ്യവും കഷ്ടപ്പാടും മാത്രമേ ഇവിടെ കാണാന്‍ കഴിയൂ. ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്ന വെടിയൊച്ചകളും... എന്നായിരുന്നു ഗായകന്റെ കുറിപ്പ്. വേണുഗോപാലിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേര്‍ ഗായകന്റെയും കുടുംബത്തിന്റെയും സുഖ വിവരങ്ങള്‍ അന്വേഷിച്ച് എത്തി. സുരക്ഷിതമായി തിരികെ കേരളത്തില്‍ എത്തിയോ എന്നായിരുന്നു ഭൂരിഭാഗം പേര്‍ക്കും അറിയേണ്ടിയിരുന്നത്.

തലനാരിഴയ്ക്ക് വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വേണുഗോപാല്‍. ഗായകന്റെയും കുടുംബത്തിന്റെയും വിവരങ്ങള്‍ അന്വേഷിക്കുന്നതോടൊപ്പം പെഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും ആളുകള്‍ ആദരാഞ്ജലികള്‍ നേര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കാശ്മീര്‍ താഴ്വരയിലെ മഞ്ഞില്‍ ഭാര്യയ്‌ക്കൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളും ജി.വേണുഗോപാല്‍ പങ്കിട്ടിരുന്നു.

kashmir terrorist attack g venugopal