പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ശോഭാ സുരേന്ദ്രനെ രംഗത്തിറക്കാൻ ആലോചന. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിലെ മികച്ച പ്രകടനമാണ് ശോഭയെ മൽസരരംഗത്തിറക്കാൻ ബിജെപി നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. തീരുമാനത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിർണായകമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ബിജെപിയുടെ പ്രതീക്ഷയ്ക്കപ്പുറം 11.08ശതമാനം വോട്ടുവിഹിതമാണ് വർധിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തും അതിന് മുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലും ശോഭാസുരേന്ദ്രൻ വൻതോതിൽ ബിജെപിയുടെ വോട്ടുവിഹിതം വർധിപ്പിച്ചിരുന്നു. ലോക്സഭയിൽ മൽസരിച്ച സി കൃഷ്ണകുമാർ സന്ദീപ് വാരിയർ എന്നിവരെയും പരിഗണിക്കുന്നുണ്ട്.
പാലക്കാട്ടും ശോഭയ്ക്ക് മുന്നേറ്റം സാധ്യമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. ഷാഫി പറമ്പിൽ വടകരയിൽ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, മെട്രോമാൻ ഇ ശ്രീധരനിലൂടെ ബിജെപി ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് പാലക്കാട് മണ്ഡലത്തിൽ 3859 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാഫി വിജയിച്ചത്. എൽഡിഎഫിലെ സിപി പ്രമോദ് മൂന്നാം സ്ഥാനത്തായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
