പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി ഹൈക്കോടതി

ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്‌നങ്ങളുമുണ്ടെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു

author-image
Biju
New Update
toll

കൊച്ചി: പാലിയേക്കര ടോള്‍ പിരിവ് നിരോധനം ഹൈക്കോടതി വീണ്ടും നീട്ടി. വെള്ളിയാഴ്ച വരെയാണ് നീട്ടിയത്. കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും. ഇടപ്പള്ളി  മണ്ണുത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടര്‍ന്നാണ് ടോള്‍ പിരിവ് ഹൈക്കോടതി നിര്‍ത്തിവച്ചത്. 

ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്‌നങ്ങളുമുണ്ടെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരുടെ ബെഞ്ച് ടോള്‍ പിരിവ് നിരോധനം വീണ്ടും നീട്ടിയത്.

നേരത്തെ ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചായിരുന്നു ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞത്.  മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ പ്രധാനമായി നാലു ബ്ലാക്ക് സ്‌പോട്ടുകളാണ് ഉള്ളത്. അടിപ്പാത നിര്‍മ്മാണം നടക്കുന്നതുമൂലം റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്. പ്രദേശത്ത് ഗതാഗത കുരുക്കും രൂക്ഷമാണ്. ഈ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ക്ക് ആശ്വാസമായി ഹൈക്കോടതി ടോള്‍ പിരിവ് വിലക്ക് ഏര്‍പ്പെടുത്തിയത്. പൊതുപ്രവര്‍ത്തകനായ അഡ്വക്കറ്റ് ഷാജി കോടംകണ്ടത്തായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും തള്ളുകയായിരുന്നു. കുഴിയിലൂടെ സഞ്ചരിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ പണം നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ഗതാഗതം സുഗമമാക്കാന്‍ ഹൈക്കോടതി നിരീക്ഷണം തുടരണമെന്നും നിര്‍ദേശം നല്‍കി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. 

അതേസമയം, ടോള്‍ പിരിവ് നീട്ടിയ ഹൈക്കോടതി തീരുമാനം സ്വാഗതാര്‍ഹമെന്ന് പരാതിക്കാരന്‍ ഷാജി കോടംകണ്ടത്ത് പ്രതികരിച്ചു. സര്‍വീസ് റോഡുകള്‍ പൂര്‍ണ്ണമാക്കാതെ ടോള്‍ പിരിക്കാന്‍ കമ്പനിക്ക് അവകാശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

paliyekkara toll plaza