/kalakaumudi/media/media_files/2025/05/15/LoZKxrcNsEb1dWPynqzp.png)
വയനാട് മേപ്പാടി തൊള്ളായിരംകണ്ടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് അടപ്പിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് നടപടി. മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശിനി നിഷ്മ (25) ആണ് മരിച്ചത്.
900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ നിർമിച്ചിരുന്ന ടെന്റ് വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് തകർന്നത്. മൂന്നു പേർക്ക് പരുക്കേറ്റു. മരത്തടികൾ ഉപയോഗിച്ച് നിർമിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നു വീണത്. വനമേഖലയോട് ചേർന്ന പ്രദേശമാണിത്.
മഴ പെയ്ത് മേൽക്കൂരയ്ക്ക് ഭാരം കൂടിയപ്പോൾ തകർന്നു വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഏതാനും വർഷം മുൻപ് തൊള്ളായിരംകണ്ടിക്ക് സമീപത്തായി വിനോദ സഞ്ചാരിയായ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.