കൊച്ചി: പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ പരാതിക്കാരിയായ യുവതി പൊലീസിൽ മൊഴി നൽകിയ ശേഷം ഡൽഹിയിലേയ്ക്ക് മടങ്ങി. ഇന്നലെ കസ്റ്റഡിയിലെടുത്ത യുവതിയെ രാത്രി തന്നെ മജിസ്‌ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കിയിരുന്നു.അച്ഛനും സഹോദരനും വന്നെങ്കിലും അവർക്കൊപ്പം പോകാൻ താൽപര്യമില്ലെന്നും ഡൽഹിക്ക് തിരിച്ചു പോകണമെന്നും യുവതി പറഞ്ഞു.തുടർന്ന് രാത്രി തന്നെ പൊലീസ് അകമ്പടിയോടെ നെടുമ്പാശ്ശേരിയിൽ കൊണ്ടുവിട്ടു പിന്നാലെ യുവതി ഡൽഹിക്ക് പോയി.
വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണ് ഭർത്താവിനെതിരെ പരാതി നൽകിയത് എന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.വീട്ടിൽ നിൽക്കാൻ താൽപര്യമില്ലെന്നും ഡൽഹിയിൽ പോകണമെന്നും മജിസ്ട്രേറ്റിനോടും യുവതി ആവശ്യപ്പെട്ടിരുന്നു.ഇതോടെയാണ് നടപടികൾ പൂർത്തിയാക്കി യുവതിയെ പൊലീസ് വിട്ടയച്ചത്.
യുവതിയെ കാണാനില്ലെന്നു കാട്ടി കുടുംബാംഗങ്ങൾ പൊലീസിനു പരാതി നൽകിയിരുന്നു.പിന്നീട് ഇവരെ പൊലീസ് കണ്ടെത്തി കൊച്ചിയിലെത്തിക്കുകയായിരുന്നു.വടക്കേക്കര പൊലീസിന്റെ മൂന്നംഗ സംഘം ഡൽഹിയിലാണു യുവതിയെ കണ്ടെത്തിയതെന്നാണു വിവരം.
ഓഫിസിലേക്കെന്നു പറഞ്ഞു 10 ദിവസം മുൻപാണു യുവതി വീട്ടിൽനിന്നു പോയത്.
യുവതി യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശങ്ങൾ പിന്തുടർന്നാണു പൊലീസ് ഡൽഹിയിൽ യുവതി താമസിച്ച സ്ഥലം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ ഡൽഹിയിൽ നിന്നു കഠ്മണ്ഡുവിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നു യുവതിയെന്നാണു ലഭിക്കുന്ന വിവരം.
താൻ കുടുക്കിൽപെട്ടിരിക്കുകയാണെന്നും തന്നെ കാണാനില്ലെന്ന പരാതി പിൻവലിക്കണമെന്നും ബുധനാഴ്ച അമ്മയെ വാട്സാപ് കോൾ വിളിച്ച് യുവതി ആവശ്യപ്പെട്ടിരുന്നു. പരാതി പിൻവലിക്കില്ലെന്ന് അമ്മ ഉറപ്പിച്ചു പറഞ്ഞതോടെ യുവതി കോൾ കട്ട് ചെയ്തു. ഇക്കാര്യവും ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു. ഈ കോൾ വിവരങ്ങളും പൊലീസിനു യുവതിയെ കണ്ടെത്താൻ സഹായകമായി. താൻ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണു ഭർത്താവ് രാഹുലിനെതിരെ സ്ത്രീധന പീഡന പരാതി നൽകിയതെന്നും രാഹുൽ നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടി തന്റെ യുട്യൂബ് ചാനൽ മുഖേന മൂന്നു വിഡിയോകൾ യുവതി പുറത്തുവിട്ടിരുന്നു.