കൊല്ലം : പൂവറ്റൂരുലെ നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായ പാർലെ-ജി സുരേഷ് എന്നു പേരിട്ടു വിളിക്കുന്ന നായ ഓർമയായി. പ്രിയപ്പെട്ട നായയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു നാട്ടുകാർ ഫ്ലക്സും സ്ഥാപിച്ചു. "അവനെ തെരുവ്നായ ആയിട്ടല്ല ഞങ്ങൾ കണ്ടിരുന്നത് കൂട്ടുകാരനോ വീട്ടിലെ ഒരംഗമായിട്ടോ ആണ് കണ്ടിരുന്നത്.
അതിനാൽ തന്നെ ഈ നാട്ടുകാർക്ക് ജീവിതത്തോട് ചേർത്ത് നിർത്തുന്ന നായാണ് സുരേഷ്. ഈ നാട്ടിലെ എല്ലാ വീടുകളിലും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം സുരേഷിനുണ്ടായിരുന്നു"- നാട്ടുകാരനായ മണിയന്‍റെ വാക്കുകളിലുണ്ട് സുരേഷിനോടുള്ള പ്രിയം.
അവന് എല്ലാവരോടും വലിയ സ്നേഹമായിരുന്നു. വാലാട്ടിയാണ് അവൻ സ്നേഹം പ്രകടപ്പിക്കുന്നത്. ഒരിക്കലും മറക്കാനാവില്ല. ആർക്കും അവനെ ശല്യമായി തോന്നിയിരുന്നില്ല നാട്ടുകാരി കുഞ്ഞുക്കുട്ടി പറഞ്ഞു.
സമീപത്തെ തുണിക്കടയിൽ ജോലി ചെയ്യുന്ന സ്ത്രീകളെ വീട്ടിൽ കൊണ്ടുപോയി വിടുന്നത് സുരേഷാണ്. എല്ലാവരുടെയും ബോഡി ഗാർഡായിരുന്നു. അവർ നൽകുന്ന ബിസ്കറ്റുമായി അവൻ തിരിച്ചുവരികയും ചെയ്യും. ബിസ്കറ്റായിരുന്നു സുരേഷിന് ഏറ്റവും പ്രിയം. 10 പാർലെ ബിസ്കറ്റെങ്കിലും ദിവസവും തിന്നുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇത്രയും മനുഷ്യപ്പറ്റുള്ളൊരു നായ ഇനി ഭൂമിയിലുണ്ടാകില്ലെന്ന് ചായക്കടക്കാരൻ സുദർശൻ പറഞ്ഞു. ഒരു നായയും നാടും തമ്മിലുള്ള അപൂർവ്വമായ സ്നേഹത്തെ കുറിച്ച് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാകുന്നില്ല നാട്ടുകാർക്ക്.
പെട്ടെന്നു ഒരു ദിവസം അവനെ കാണാതെ ആവുകയായിരുന്നു. കണ്ടു കിട്ടിയത് ആകട്ടെ ജീവൻ ഇല്ലാതെയും.