പരുന്തുംപാറയിലെ കുരിശ് പൊളിച്ചു; 2 മാസം നിരോധനാജ്ഞ

കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി നിയമസഭയില്‍ അറിയിച്ചു. രണ്ട് മാസത്തേക്ക് പരുന്തുംപാറയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയെന്നും 15 ഉദ്യോഗസ്ഥരെ ഒഴിപ്പിക്കല്‍ നടപടിക്കായി നിയോഗിച്ചെന്നും മന്ത്രി അറിയിച്ചു

author-image
Biju
New Update
FG

തൊടുപുഴ : പരുന്തുംപാറയില്‍ വന്‍കിട കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാന്‍ പണിത കുരിശ് റവന്യൂസംഘം പൊളിച്ചു മാറ്റി. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി. ചങ്ങനാശ്ശേരി സ്വദേശി സജിത്ത് ജോസഫ് കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്. 

കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി നിയമസഭയില്‍ അറിയിച്ചു. രണ്ട് മാസത്തേക്ക് പരുന്തുംപാറയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയെന്നും 15 ഉദ്യോഗസ്ഥരെ ഒഴിപ്പിക്കല്‍ നടപടിക്കായി നിയോഗിച്ചെന്നും മന്ത്രി അറിയിച്ചു.

തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് പണിത റിസോര്‍ട്ടിനോട് ചേര്‍ന്നാണ് കുരിശ് സ്ഥാപിച്ചത്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം സ്റ്റോപ്പ് മെമ്മോ നല്‍കിയ ശേഷമാണ് കുരിശ് പണിതത്. പണികള്‍ക്ക് ഉദ്യോഗസ്ഥര്‍ മൗനാനുവാദം നല്‍കി. നിരോധനാജ്ഞ ലംഘിച്ചിട്ടും സജിത്തിനെതിരെ റവന്യൂ വകുപ്പ് പൊലീസില്‍ പരാതി നല്‍കിയില്ല. പരുന്തുംപാറ, വാഗമണ്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ലംഘിച്ച് പണി നടത്തിയ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

വിനോദ സഞ്ചാര കേന്ദ്രമായ പരുന്തും പാറയിലെ മൂന്നേക്കര്‍ മുപ്പത്തിയൊന്നു സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ് വന്‍കിട റിസോര്‍ട്ട് നിര്‍മ്മിച്ചതായി ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.  

 

Idukki