/kalakaumudi/media/media_files/2025/06/24/picture-2025-06-24-07-08-26.jpg)
കൊച്ചി: എറണാകുളം നഗരത്തിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച യുവതിയുൾപ്പെടെ മൂന്നുപേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ആൻമരിയ (23), ജിപ്സൺ ഷാജൻ (22), ആൽബിൻ (25) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആലുവ രാജഗിരി ആശുപത്രിയിൽ അവശനിലയിൽ പ്രവേശിപ്പിച്ച ആൻമരിയയുടെ നില മെച്ചപ്പെട്ടുവരുന്നു.
അങ്കമാലിയിൽ ജോലി ചെയ്യുന്ന മൂവരും ജൂൺ16ന് കമ്പനി ആവശ്യത്തിന് കൊച്ചിയിലെത്തിയപ്പോഴാണ് രവിപുരത്ത് പ്രവർത്തിക്കുന്ന റിയൽ അറേബ്യ ഹോട്ടലിൽ നിന്ന് ചിക്കൻ ഷവായിയും ഷവർമയും കഴിച്ചത്. അന്നുരാത്രി ഛർദ്ദിയും വയറിളക്കവും പിടിപെട്ട് അവശരായതോടെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. അടുത്തദിവസം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ആൻമരിയയെ അപ്പോളോ ആശുപത്രിയിലും തുടർന്ന് രാജഗിരി ആശുപത്രിയിലും അത്യാഹിത വിഭാഗത്തിലേക്കും മാറ്റുകയായിരുന്നു. ഇപ്പോഴും ഐ.സി.യുവിലാണ്. ജിപ്സൺ തൃശൂർ കൊടകരയിലെ ആശുപത്രിയിൽ ചികിത്സയിലും ആൽബിൻ ഇരിങ്ങാലക്കുടയിലെ വീട്ടിലുമാണ്.
ഹോട്ടൽ ഭക്ഷണത്തിൽ നിന്നുണ്ടായ വിഷബാധയാണ് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചതായി യുവതിയുടെ അമ്മ ഷെർളി ജോയ് പറഞ്ഞു. ആരോഗ്യവിഭാഗത്തിന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിനു ശേഷം ഹോട്ടൽ അടച്ചിട്ടിരിക്കുകയാണ്. കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നിർദ്ദേശത്തെ തുടർന്നാണിത്. സംഭവദിവസം ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് അസ്വസ്ഥതയുണ്ടായ പലരും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നർകിയിട്ടുണ്ടെന്നും ഷെർളി പറഞ്ഞു. സംഭവത്തെക്കുറിച്ച് ഭക്ഷ്യസുരക്ഷാവിഭാഗം അന്വേഷണം തുടങ്ങി.