perinthalmanna election case high court verdict
കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ നജീവ് കാന്തപുരത്തിന് ആശ്വാസം.തെരഞ്ഞെടുപ്പിൽ നജീവിന്റെ ജയം ചോദ്യം ചെയ്ത് എൽഡിഎഫ് സ്ഥാനാർത്ഥി കെ പി എം മുസ്തഫ നൽകിയ ഹർജി ഹൈക്കോടതി തള്ളി.ഇതോടെ നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം. 340 പോസ്റ്റൽ ബാലറ്റുകൾ എണ്ണിയില്ലെന്നായിരുന്നു കെ പി എം മുസ്തഫയുടെ പരാതി. പ്രസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്നായിരുന്നു കാരണം.
നിയമസഭ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽവെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ നജീബ് കാന്തപുരം വിജയിച്ചത്. അപാകതകൾ ചൂണ്ടിക്കാട്ടി സ്പെഷ്യൽ തപാൽ വോട്ടുകൾ എണ്ണിയിരുന്നില്ല. ഉദ്യോഗസ്ഥൻ ബാലറ്റ് കവറിൽ ഒപ്പ് വെച്ചില്ല എന്ന കാരണത്താലാണ് എണ്ണാതിരുന്നത്. ഈ വോട്ടുകൾ അസാധുവാക്കിയതിനെതിരെ എതിർ സ്ഥാനാർത്ഥിയായ കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തി. ഈ പെട്ടികൾ പിന്നീട് ഹൈക്കോടതിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു.
അതെസമയം കേസിൽ സത്യം വിജയിച്ചെന്ന് പാണക്കാട് സാദിഖലി തങ്ങൾ പ്രതികരിച്ചു. ജനാധിപത്യം വിജയിച്ചു. എംഎൽഎ എന്ന നിലയിൽ നജീബ് ഒരുപാട് ഗുണകരമായ കാര്യങ്ങൾ ചെയ്തതാണ്. അതിനൊക്കെ ഉള്ള അംഗീകാരം കൂടിയായി കോടതി വിധിയിൽ കാണുന്നതെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു.