/kalakaumudi/media/media_files/k5ny6Fglz8DK5KdXqZOm.jpg)
പെരിയയിൽ കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും
കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയിൽ വെള്ളിയാഴ്ച വാദം തുടങ്ങും. വ്യാഴാഴ്ച സാക്ഷിവിസ്താരം പൂർത്തിയായി. പ്രതിഭാഗം ഹാജരാക്കിയത് നാലു സാക്ഷികളെയാണ്. വാദിഭാഗത്ത് 154 സാക്ഷികളെ നേരത്തേ വിസ്തരിച്ചിരുന്നു.
ജഡ്ജി ശേഷാദ്രിനാഥ് മുൻപാകെയാണ് വാദം. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബേബി ജോസഫും പ്രതികൾക്കുവേണ്ടി അഡ്വ. സി.കെ. ശ്രീധരനുമാണ് ഹാജരാകുന്നത്. 2019 ഫെബ്രുവരി 17-നാണ് ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്.
ഏറ്റവുമൊടുവിൽ സി.ബി.ഐ. അന്വേഷിച്ച കേസിൽ മുൻ എം.എൽ.എ.യും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവുമായ കെ.വി. കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. മുൻ ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ. മണികണ്ഠൻ, സി.പി.എം. പെരിയ ലോക്കൽ സെക്രട്ടറിയായിരുന്ന എൻ. ബാലകൃഷ്ണൻ, പാക്കം ലോക്കൽ സെക്രട്ടറിയായിരുന്ന വെളുത്തോളി രാഘവൻ, പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ. പീതാംബരൻ, മുൻ എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ് എന്നിവരുൾപ്പെടെ 24 പ്രതികളാണുള്ളത്.