കൊല്ലം ∙ പെരുമൺ തീവണ്ടി ദുരന്തത്തിൻറെ ഓർമ്മകൾക്ക് ഇന്ന് 36 വയസ്. 105 ജീവനുകളാണ് അന്ന് കൊല്ലത്ത് അഷ്ടമുടിക്കായലിൻറെ ആഴങ്ങളിൽ പൊലിഞ്ഞത്. മഴയ്ക്കൊപ്പം മരണം പെയ്തിറങ്ങിയ ആ ദിവസം പെരുമൺകാരുടെ മനസ്സിൽ ഇന്നും മായാതെ കിടപ്പുണ്ട്.
1988 ജൂലൈ എട്ടിനായിരുന്നു ഐലൻഡ് എക്സ്പ്രസ് പെരുമൺ പാലത്തിൽനിന്ന് അഷ്ടമുടിക്കായലിലേക്കു മറിഞ്ഞത്. നൂറുകണക്കിനാളുകൾ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി. ഒരുപാട് മനുഷ്യരുടെ യാത്ര അന്ന് പാതിവഴിയിൽ അവസാനിച്ചു. നിമിഷ നേരം കൊണ്ടാണ് ബോഗികൾ ഒന്നിനു പിറകെ ഒന്നായി അഷ്ടമുടിക്കായലിലേക്ക് പാളംതെറ്റി വീണത്
ദുരന്തത്തിനു കാരണം ചുഴലിക്കാറ്റെന്ന് (ടൊർണാഡോ) റെയിൽവേ അടിവരയിട്ട് ഉറപ്പിച്ചു. എങ്കിലും അത്തൊരുമൊരു കാറ്റിന് ഒരു ട്രെയിനിനെ മറിച്ചിടാൻ കഴിയുമോയെന്ന ചോദ്യം ജനമനസ്സുകളിൽ ബാക്കിയായി. ദുരന്ത കാരണം കണ്ടെത്താൻ ഒട്ടേറെപ്പേർ അന്വേഷണം നടത്തി. കാരണങ്ങൾ പലതും കണ്ടെത്തിയെങ്കിലും അതിനെല്ലാം ‘ടൊർണാഡോ’യെ കൂട്ടുപിടിച്ചായിരുന്നു റെയിൽവേയുടെ മറുപടി.
2013 ൽ, ദുരന്ത കാരണം വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തേവള്ളി സ്വദേശിയായ അഭിഭാഷകൻ കോടതിയെ സമീപിച്ചിരുന്നു. കോടതി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ആ അന്വേഷണവും എങ്ങും എത്തിയില്ല. അപകട കാരണം കണ്ടെത്താൻ കഴിയുന്നില്ലെന്നു കാണിച്ച് പൊലീസും 2019 ൽ അന്വേഷണം അവസാനിപ്പിച്ചു.