ഡിജിറ്റൽ റീസർവേയിൽ ക്രമക്കേടെന്ന് ഹർജി:വിശദീകരണം തേടി

ഡിജിറ്റൽ റീസർവേയ്‌ക്ക് ഉപകരണങ്ങൾ വാങ്ങിയതിലും മറ്റും കോടികളുടെ ക്രമക്കേടുണ്ടെന്നും വിജിലൻസ് അന്വേഷിക്കണമെന്നുമുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.

author-image
Shyam
New Update
Digital crop survey on cards to fine-tune farm statistics

കൊച്ചി:ഡിജിറ്റൽ റീസർവേയ്‌ക്ക് ഉപകരണങ്ങൾ വാങ്ങിയതിലും മറ്റും കോടികളുടെ ക്രമക്കേടുണ്ടെന്നും വിജിലൻസ് അന്വേഷിക്കണമെന്നുമുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.ടെൻഡർ നടപടിയിലടക്കം നടന്ന ക്രമക്കേടിലൂടെ പൊതുഖജനാവിന് 150 കോടിയുടെ നഷ്ടമുണ്ടായെന്ന് പൊതുപ്രവർത്തകനായ ഷാജി കോടൻകണ്ടത്തിന്റെ ഹർജിയിൽ ആരോപിക്കുന്നു.

ചീഫ് ജസ്റ്റിസ് സൗമെൻ സെൻ,ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിഷയം മാർച്ച് 12 ന് വീണ്ടും പരിഗണിക്കും.ഉപകരണങ്ങൾ വാങ്ങാൻ 168 കോടി രൂപയ്‌ക്ക് ടെൻഡർ വിളിച്ച ശേഷം അടങ്കൽ തുക 289.5 കോടിയായി വർദ്ധിപ്പിച്ചെന്ന് ഹർജിയിൽ പറയുന്നു.പലതും വാങ്ങിയതിന് പിന്നാലെ തകരാറിലായി.

സർവേയ്‌ക്കായി താത്കാലിക ജീവനക്കാരെ നിയമിച്ചതിലും ക്രമക്കേടുണ്ടായി.ഹർജിക്കാരന്റെ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.വിശദ പരിശോധന ആവശ്യമാണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്.എന്നാൽ വിജിലൻസ് ഡയറക്ടർ ഇത് അവഗണിച്ചതായി ഹർജിയിൽ പറയുന്നു.1550 വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടത്താനാണ് സർക്കാർ അനുമതി നൽകിയത്.ചെലവ് കണക്കാക്കിയിരിക്കുന്നത് 807.98 കോടിയാണ്.

highcourt kerala high-court news