ജെ.ഡിഎസിനെ ഒക്കത്തിരുത്തി പിണറായി തുടരുന്നത് ഇരട്ടത്താപ്പ്;  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ കേന്ദ്രമന്ത്രിയാണ് ജെഡിഎസിന്റെ ദേശീയ അദ്ധ്യക്ഷൻ. അതേ സമയം തന്നെ സിപിഎം നേതൃത്വം നൽകുന്ന പിണറായി മന്ത്രിസഭയിലും അവർക്ക് പ്രാതിനിധ്യമുണ്ട്. ഇത്തരത്തിലൊരു ഇരട്ടത്താപ്പിന് കുട പിടിക്കാൻ പിണറായി വിജയന് മാത്രമേ കഴിയൂവെന്നും സതീശൻ പറഞ്ഞു.  

author-image
Anagha Rajeev
New Update
v
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: രണ്ട് മുന്നണികളിലായി കേന്ദ്രത്തിലും കേരളത്തിലും സർക്കാരിൽ പ്രാതിനിധ്യമുള്ള ജെഡിഎസിനെ ഒക്കത്തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ തുടരുന്നത്  ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ കേന്ദ്രമന്ത്രിയാണ് ജെഡിഎസിന്റെ ദേശീയ അദ്ധ്യക്ഷൻ. അതേ സമയം തന്നെ സിപിഎം നേതൃത്വം നൽകുന്ന പിണറായി മന്ത്രിസഭയിലും അവർക്ക് പ്രാതിനിധ്യമുണ്ട്. ഇത്തരത്തിലൊരു ഇരട്ടത്താപ്പിന് കുട പിടിക്കാൻ പിണറായി വിജയന് മാത്രമേ കഴിയൂവെന്നും സതീശൻ പറഞ്ഞു.  

കഴിഞ്ഞ സെപ്റ്റംബറിൽ ജെ.ഡി.എസ് ബിജെപിയുമായി സഖ്യം ചേർന്നിരുന്നു. എന്നാൽ ഇതുവരെയും മുഖ്യമന്ത്രി പിണറായി വിജയനോ ഇടത് നേതാക്കളോ ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ജെ.ഡി.എസിനെ മുന്നണിയിൽ നിന്ന് പുറത്താക്കാൻ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം ചോദിക്കുമ്പോൾ മൗനമാണ്  മുഖ്യമന്ത്രിയുടെ മറുപടി. സി.പി.എമ്മിൻറെ കൂടി അനുവാദത്തോടെയാണ് ജെഡിഎസ് അദ്ധ്യക്ഷൻ എച്ച്.ഡി കുമാരസ്വാമി എൻ.ഡി.എ പാളയത്തിൽ നിന്നും കേന്ദ്ര മന്ത്രിയായിരിക്കുന്നത്.  ഇത്രയുമൊക്കെ ആയിട്ടും കോൺഗ്രസിനേയും യു.ഡി.എഫിനെയും മോദി വിരുദ്ധത പഠിപ്പിക്കാനാണ് പിണറായി വിജയൻ മിനക്കെടുന്നത്. അത്തരത്തിൽ ജെഡിഎസിനെ ഒക്കത്തിരുത്തി ഭരണം കൈയ്യാളുന്ന മുഖ്യമന്ത്രി തങ്ങളെ പഠിപ്പിക്കാൻ വരണ്ടെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. 

cheif minister pinarayi vijayan vd satheeshan