pinarayi governments 4th 100 days program will start on 15th july
തിരുവനന്തപുരം: പിണറായി സർക്കാറിൻറെ നാലാം നൂറുദിന പരിപാടി ജൂലായ് 15ന് ആരംഭിച്ച് ഒക്ടോബർ 22ന് അവസാനിക്കുന്ന വിധത്തിൽ നടപ്പാക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം.ഏറ്റെടുക്കുന്ന പദ്ധതികളുടെ പുരോഗതിയുടെ വിശദാംശങ്ങൾ പരിപാടി പൂർത്തിയാകുന്ന മുറയ്ക്ക് വെബ്സൈറ്റിൽ ലഭ്യമാക്കും.സർക്കാർ അധികാരത്തിൽ വന്നശേഷം മൂന്ന് നൂറുദിന പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നു.
ആദ്യ നൂറുദിന പരിപാടി 2021 ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെയും രണ്ടാം നൂറുദിന പരിപാടി 2022 ഫെബ്രുവരി 10 മുതൽ മേയ് 20 വരെയും മൂന്നാം നൂറുദിന പരിപാടി 2023 ഫെബ്രുവരി 10 മുതൽ മേയ് 20 വരെയുമാണ് നടപ്പാക്കിയത്. മൂന്നാം നൂറുദിന പരിപാടിയിൽ 1295 പദ്ധതികൾ ലക്ഷ്യമിട്ടതിൽ 100 ദിവസം കൊണ്ട് 1157 എണ്ണം പൂർത്തീകരിച്ചു. സാമൂഹിക, പശ്ചാത്തല സൗകര്യ, തൊഴിൽ മേഖലകളിൽ ഗണ്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ മുമ്പ് നടപ്പാക്കിയ മൂന്ന് നൂറുദിന പരിപാടികൾക്കും കഴിഞ്ഞു.
അതെസമയം ആലപ്പുഴ വെട്ടിയാർ വില്ലേജിൽ 23 സെൻറ് ഭൂമി ഇ.സി.എച്ച്.എസ് പോളിക്ലിനിക് നിർമിക്കുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. പ്രതിവർഷം ആർ ഒന്നിന് 100 രൂപ എന്ന നാമമാത്ര നിരക്ക് ഈടാക്കിയാണ് നൽകുക. കമ്പോള വിലയുടെ മൂന്ന് ശതമാനം നിരക്കിൽ 30 വർഷത്തേക്ക് പാട്ടത്തിന് അനുവദിച്ച 2021ലെ ഉത്തരവ് ഭേദഗതി ചെയ്യും. പോളിക്ലിനിക്കുകൾ വിമുക്ത ഭടന്മാരുടെ ചികിത്സയ്ക്ക് പ്രവർത്തിക്കുന്നതിനാലും സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്തുമാണ് തീരുമാനം.