തിരുവനന്തപുരം: കാര്യവട്ടം കാമ്പസിൽ കെഎസ്‌യു പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടിയ സംഭവത്തിൽ നിയമസഭയിൽ വിശദീകരണം നടത്തി മുഖ്യമന്തി പിണറായി വിജയൻ. കാര്യവട്ടം ക്യാമ്പസിൽ ഉണ്ടായ ആക്രമണത്തിലും, ഇതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിലുണ്ടായ സംഘർഷങ്ങളിലും പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും, കാര്യവട്ടം മെൻസ് ഹോസ്റ്റലിൽ പുറത്ത് നിന്നുള്ളയാൾ പ്രവേശിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും, മുഖ്യമന്തി പറഞ്ഞു.
കെഎസ്‌യു നേതാക്കളോടൊപ്പമാണ് പുറത്ത് നിന്നുള്ള ജോബിൻസൺ എന്നയാൾ എത്തിയത്. സംഘർഷത്തിൽ 15 ഓളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കെഎസ്‌യു നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തിട്ടുണ്ട്. തുടർന്നുണ്ടായ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷൻ ഉപരോധത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.
എസ്എഫ്ഐക്കെതിരെ പലപ്പോഴും വ്യാജപ്രചരണങ്ങൾ ഉണ്ടാകാറുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, വയനാട് ഡിസിസി ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവവും, എകെജി സെന്റർ ആക്രമണവും സഭയിൽ ഉന്നയിച്ചു. എസ്എഫ്ഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകം ന്യായീകരിച്ചത് ആരാണെന്നും, മുഖ്യമന്തി ചോദിച്ചു.
എസ്എഫ്ഐയിൽ 35പേർ സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. കെഎസ്യുവിന് ഇത്തരത്തിൽ എന്തെങ്കിലും ചരിത്രം പറയാനുണ്ടോ. ഇടിമുറിയിൽ വളർന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ. കെഎസ്‌യു നടത്തിയ ആക്രമണങ്ങളെ വിവിധ തലത്തിൽ നേരിട്ടുകൊണ്ടാണ് എസ്എഫ്ഐ വളർന്ന് വന്നത്. തെറ്റുണ്ടെങ്കിൽ തിരുത്തി മുന്നോട്ട് പോകുന്നതാണ് എസ്എഫ്ഐയുടെ രീതി. ക്യാമ്പസിലെ സംഘർഷങ്ങൾ നിർഭാഗ്യകരമാണ്. സംഘർഷങ്ങളുടെ കാരണം അന്വേഷിക്കുന്നതിന് മുൻപ് വിദിയെഴുത്ത് നടത്തുന്നത് ഒഴിവാക്കുപ്പെടേണ്ടതാണ്, മുഖ്യമന്ത്രി പറഞ്ഞു.