/kalakaumudi/media/media_files/2025/09/11/firos-2025-09-11-14-23-18.jpg)
കോഴിക്കോട്: കെ.ടി. ജലീലിൻറെ ആരോപണത്തിന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് രംഗത്ത്. നാണം കേട്ട് രാജിവെച്ചതിലെ പക മാത്രമല്ല കെ ടി ജലീലിന് ഉള്ളത്. മന്ത്രി ആയപ്പോൾ നടത്തിയ മറ്റൊരു ഗുരുതര അഴിമതി പുറത്തു വരാൻ പോകുന്നു എന്നതിലെ വെപ്രാളമാണ് ജലീൽ കാണിക്കുന്നത്. ഈ അഴിമതി കൂടി പുറത്തു വന്നാൽ തലയിൽ മുണ്ടിട്ടു പുറത്തു നടക്കേണ്ടി വരുമോ എന്ന വെപ്രാളമാണ് ജലീലിനെന്നും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ജലീൽ പറയുന്നതെന്നും ഫിറോസ് പറഞ്ഞു. താൻ ബിസിനസ് ചെയ്യുന്ന ആളാണ്. അതിൽ അഭിമാനം ഉണ്ട്. രാഷ്ട്രീയം ഉപജീവനം ആക്കരുത് എന്ന് പ്രവർത്തകരോട് പറയാറുണ്ട്. ജലീലിനോടും സ്വന്തം നിലക്ക് തൊഴിൽ ചെയ്യണം എന്നാണ് പറയാനുള്ളത്. ബിസിനസ്സിൽ പങ്കാളി ആക്കാൻ രാഷ്ട്രീയം നോക്കേണ്ട. വിദേശത്തുള്ള കമ്പനിയിൽ എത്ര ആൾ വേണം, എത്ര ശമ്പളം തരുന്നു എന്നതൊക്കെ കമ്പനിയുടെ സ്വകാര്യ കാര്യം. അതൊക്കെ എന്തിന് ജലീലിനോട് പറയണം. ഫിറോസിന് റിവേഴ്‌സ് ഹവാല ഉണ്ട് എന്നതിൽ ജലീലിന് വ്യക്തത ഉണ്ടോ. ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത് ചെപ്പടി വിദ്യയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായ ബിസിനസ് നടത്തിയില്ലെന്നും ഫിറോസ് പറഞ്ഞു. കൊപ്പം, ഹൈ ലൈറ്റ് മാൾ എന്നിവിടങ്ങളിൽ സ്ഥാപനം ഉണ്ട്. മറ്റു ബിസിനസും ഉണ്ട്. ദുബായിലെ കമ്പനിയിൽ നിന്നും ജലീൽ പറഞ്ഞ അത്ര ശമ്പളം കിട്ടുന്നില്ല. തനിക്ക് അമേരിക്കൻ,യുകെ ബിസിനസ് വിസ ഉണ്ട്. അവിടെയൊക്കെ ബിസിനസ് നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.