സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ തിങ്കളാഴ്ച മുതൽ

ഏകദേശം മൂന്നേകാൽ ലക്ഷം വിദ്യാർത്ഥികൾ സ്ഥിരപ്രവേശനം നേടിയ ശേഷമാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

author-image
anumol ps
Updated On
New Update
min

മന്ത്രി വി ശിവൻകുട്ടി

Listen to this article
0.75x 1x 1.5x
00:00 / 00:00




തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ തിങ്കളാഴ്ച ആരംഭിക്കും.  തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ 9 മണിയ്ക്ക് വിദ്യാർത്ഥികളെ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിക്കും.  2076 സർക്കാർ എയിഡഡ്-അൺ എയിഡഡ് ഹയർസെക്കന്‍ററി സ്കൂളുകളിലാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. ഇത്രയും വേഗത്തിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞത് വിദ്യാഭ്യാസവകുപ്പിന്‍റെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങളുടെ ഫലമായാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 

2023 ൽ ജൂലായ് 5 നും 2022 ൽ ആഗസ്റ്റ് 25 നുമാണ് ക്ലാസുകൾ തുടങ്ങിയിരുന്നത്. ഏകദേശം മൂന്നേകാൽ ലക്ഷം വിദ്യാർത്ഥികൾ സ്ഥിരപ്രവേശനം നേടിയ ശേഷമാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഇനിയും അഡ്മിഷൻ ലഭിക്കാനുള്ളവർക്ക് സപ്ലിമെന്‍ററി അലോട്മെന്‍റ്റ് സമയത്ത് അഡ്മിഷൻ ലഭിക്കുന്നതാണ്. അതും വളരെവേഗം പൂർത്തിയാക്കുന്നതായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

ഭാവിജീവിതത്തിൽ വിവിധ മേഖലകളിലേക്ക് കടന്നുപോയി ജീവിതനേട്ടങ്ങൾ കൈവരിക്കാനുള്ള അടിത്തറയൊരുങ്ങുന്നത് ഹയർസെക്കന്‍ററിയിലാണ്. ആയതിനാൽ വളരെ ശ്രദ്ധാപൂർവം പഠനത്തെ സമീപിക്കേണ്ടതുണ്ട്. പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ള പദ്ധതികളിലൂടെ വളരെ മികച്ച ഭൗതിക സാഹചര്യങ്ങൾ ഇന്ന് സ്കൂളുകളിൽ ലഭ്യമാണ്. അവ പ്രയോജനപ്പെടുത്തി മികച്ച വിദ്യാഭ്യാസം നേടുന്നതിന് എല്ലാ വിദ്യാർത്ഥികൾക്കും കഴിയണമെന്ന് മന്ത്രി പറഞ്ഞു. 

മുൻവർഷങ്ങളെ അപേക്ഷിച്ച് എല്ലാ ഹയർസെക്കന്‍ററി അധ്യാപകർക്കും അധ്യയന വർഷത്തിന്‍റെ തുടക്കത്തിൽ തന്നെ 4 ദിവസത്തെ അധ്യാപക പരിശീലനം നൽകിയിട്ടുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താൻ അത് സഹായിക്കുന്നതാണ്. പ്ലസ് വൺ ക്ലാസുകളിൽ പഠിക്കാനാരംഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും വളരെ മികച്ച അധ്യയന വർഷം ആശംസിക്കുന്നു. മലപ്പുറം ജില്ലയിലെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ ജൂൺ 25 ന് വിദ്യാർത്ഥി സംഘടനകളുടെ യോഗം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വിളിച്ചു ചേർത്തിട്ടുണ്ട്, ആ യോഗത്തിന്റെ അടിസ്ഥാനത്തിലും നടപടി ആവശ്യമെങ്കിൽ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

plus one class