മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ താത്കാലിക ബാച്ചുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥി സംഘടനകളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതായും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലെ സർക്കാർ മേഖലയിൽ ബാച്ച് അനുവദിക്കുന്നത് എങ്ങനെയെന്ന് പഠിക്കാൻ സമിതിയെ നിയോഗിക്കും. ഹയർ സെക്കൻഡറി അക്കാദമിക് ജോയിന്റ് ഡയറക്ടർ, മലപ്പുറം ആർഡിഡി എന്നിവരാണ് സമിതി അംഗങ്ങൾ.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രവേശന നടപടികൾ ആരംഭിക്കും. പ്രവേശനം സംബന്ധിച്ച നിബന്ധനകളിൽ നിന്ന് പിൻമാറാൻ സാധിക്കില്ല. അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടും. പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവർക്കും സീറ്റ് ഉറപ്പാക്കും. ഇതിനോടകം ക്ലാസ് നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് ബ്രിഡ്ജ് കോഴ്‌സ് നൽകി പഠന സൗകര്യങ്ങളൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.