പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ മരിച്ച പ്ലസ് ടു വിദ്യാർഥിനി ഗർഭിണിയായത് സഹപാഠിയിൽ നിന്നുതന്നെ എന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ മരണത്തെ തുടർന്ന് തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ ഫലം പോസിറ്റീവ് ആണെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞമാസം 25നാണ് പ്ലസ് ടു വിദ്യാർഥിനി മരിച്ചത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ സഹപാഠിയായ നൂറനാട് സ്വദേശിയെ പോക്സോ കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നവംബർ 22 ആം തീയതിയാണ് പനിയെ തുടർന്ന് 17 വയസ്സുകാരി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്നത്. പിന്നീട് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആലപ്പുഴ വന്ദനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചയാണ് മരണം സംഭവിക്കുന്നത്. സംശയം തോന്നി നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിയുന്നത്.
ഇതേ തുടർന്നാണ് സംഭവത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
ഈ ഗർഭത്തിന് ഉത്തരവാദിയാണെന്ന സംശയത്തിൽ നേരത്തെ പോലീസ് സഹപാഠിയുടെ മൊഴിയെടുത്തിരുന്നു. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു എന്ന മൊഴിയാണ് പോലീസിന് സഹപാഠിയിൽ നിന്ന് ലഭിച്ചത്. ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി സഹപാഠിയുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചിരുന്നു. നേരത്തെ ഗർഭസ്ഥ ശിശുവിന്റെ സാമ്പിളും ശേഖരിച്ചിരുന്നു തുടർന്ന് നടത്തിയ പരിശോധനയ്ക്കു ഒടുവിലാണ് സ്ഥിരീകരണം പുറത്തുവന്നിരിക്കുന്നത്.