മലപ്പുറത്ത് അധിക പ്ലസ് വൺ ബാച്ചിന് ശുപാർശ ചെയ്ത് രണ്ടംഗ സമിതി. ഇതുമായി ബന്ധപ്പെട്ട് സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. സപ്ലിമെന്ററി അപേക്ഷകൾ കൂടി പരിഗണിച്ച് വേണം അധികബാച്ചുകൾ അനുവദിക്കാനെന്നും ശുപാർശയിലുണ്ട്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാവും എത്ര ബാച്ചുകൾ അനുവദിക്കണമെന്നതിൽ അന്തിമ തീരുമാനമെടുക്കുക.
മലപ്പുറം ആർഡിഡി, വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി ജൂൺ 25ന് വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സമിതിയെ നിയോഗിച്ചത്.
മലപ്പുറത്ത് താത്കാലിക ബാച്ച് അനുവദിക്കുമെന്ന് യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. 15 വിദ്യാർത്ഥി സംഘടനകളായിരുന്നു യോഗത്തിൽ പങ്കെടുത്തത്. സമിതിയുടെ റിപ്പോർട്ട് പ്രകാരം തീരുമാനമെടുക്കുമെന്നും ആവശ്യമെങ്കിൽ അധിക ബാച്ചുകൾ സർക്കാർ സ്കൂളുകളിൽ അനുവദിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു.