എന്‍.വാസുവിനെ കൈവിലങ്ങ് അണിയിച്ച പൊലീസിനെതിരെ നടപടിക്ക് സാധ്യത

എആര്‍ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നു വാസുവിനെ കൈവിലങ്ങ് അണിയിച്ച് ആദ്യതവണ കൊല്ലത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്.

author-image
Biju
New Update
vasu

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ ദേവസ്വം കമ്മിഷണറുമായ എന്‍.വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയില്‍ ഹാജരാക്കിയതില്‍ പൊലീസുകാര്‍ക്കെതിരെ നടപടി വന്നേക്കും. 

എആര്‍ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നു വാസുവിനെ കൈവിലങ്ങ് അണിയിച്ച് ആദ്യതവണ കൊല്ലത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികള്‍ക്ക് വയ്ക്കണമെന്ന് നിയമത്തില്‍ പ്രതിപാദിക്കുന്നതിനു വിരുദ്ധമായ നടപടിയാണിതെന്ന് ഡിജിപിക്ക് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി.

നേരത്തേ മുരാരി ബാബു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തപ്പോഴും വിലങ്ങ് വയ്ക്കരുതെന്ന് എസ്‌ഐടി എസ്പി എസ്. ശശിധരന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചില പൊലീസ് ഉദ്യോഗസ്ഥര്‍ അത് പാലിച്ചില്ല. അത് എസ്‌ഐടിയില്‍ തന്നെ തര്‍ക്കത്തിനിടയാക്കിയപ്പോഴാണ് എന്‍.വാസുവിനെ വിലങ്ങണിയിച്ചത്. 

ഇതില്‍ ഡിജിപിയും എസ്‌ഐടി തലവനായ എഡിജിപി എച്ച്.വെങ്കിടേഷിനെ അതൃപ്തി അറിയിച്ചു. പ്രതിയുടെ പ്രായം, ഏതൊക്കെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെയാണ് കൈവിലങ്ങ് വയ്‌ക്കേണ്ടത് തുടങ്ങിയ കാര്യങ്ങളൊന്നും പരിഗണിച്ചില്ലെന്നാണ് കണ്ടെത്തല്‍.