സന്തോഷ് പുളിക്കൽ
കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലം സ്വതന്ത്രസ്ഥാനാര്‍ഥിയെ പോലീസ് മര്‍ദിച്ചതായി പരാതി. കോട്ടയത്തെ സ്വതന്ത്രസ്ഥാനാര്‍ഥി സന്തോഷ് പുളിക്കലിൻറെയാണ് പരാതി. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ കാണാന്‍ പോയപ്പോഴാണ് പോലീസ് ദേഷ്യപ്പെടുകയും ജീപ്പിൽ വെച്ച് തന്നെ മര്‍ദിക്കുകയും ചെയ്തതതെന്ന് സന്തോഷ് ആരോപിച്ചു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് സന്തോഷ് പോലീസിനെതിരേ ആരോപണമുന്നയിച്ചത്.
ഞാന്‍ രാഹുല്‍ ഗാന്ധിയെ ഇന്നുവരെ താൻ നേരിട്ട് കണ്ടിട്ടില്ല. ഞാനൊരു പാര്‍ട്ടിക്കാരനുമല്ല, ഒരു ജനാധിപത്യവിശ്വാസി മാത്രമാണ്. ഒരു സ്വതന്ത്രസ്ഥാനാര്‍ഥിയാണ്. അദ്ദേഹത്തെ കാണാന്‍ അവിടെ പോയപ്പോള്‍ അവിടെനിന്ന പോലീസുകാരോട് വോട്ടുചോദിക്കുകയും വോട്ട് ചോദിച്ചുകഴിഞ്ഞപ്പോള്‍ അവർ കയര്‍ത്ത് സംസാരിക്കുകയും ഇവിടെനിന്ന് വോട്ടുചോദിക്കാന്‍ പറ്റില്ലെന്ന് പറയുകയും ചെയ്തു. പിന്നാലെ കസ്റ്റഡിയിലെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. താനൊരു സ്വതന്ത്ര സ്ഥാനാർഥിയാണെന്ന് പറഞ്ഞിട്ടും അത് പോലീസ് വകവെച്ചില്ലെന്നും സന്തോഷ് വിഡിയോയിൽ പറയുന്നു. ഒരു കള്ളനെപോലെ കോളറില്‍ പിടിച്ച് വലിച്ച് കൊണ്ടുപോകാന്‍ താനെന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ച സന്തോഷ് വീഡിയോയിൽ പൊട്ടിക്കരഞ്ഞു.
പ്രോട്ടോകോള്‍ ലംഘിചാണ് സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നും ഒരു ക്രിമിനലിനെ കൊണ്ടു പോകുന്നതുപോലെ കോളറില്‍ പിടിച്ച് ജീപ്പിൽ കയറ്റുകയും ജീപ്പില്‍ വെച്ച് മര്‍ദിക്കുകയും ചെയ്തത്. കവിളിന് എസ്‌ഐ അടിക്കുകയും കുറേ പോലീസുകാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു, സന്തോഷ് പറഞ്ഞു.
സ്റ്റേഷനില്‍വെച്ച് ഐഡന്റിറ്റി കാര്‍ഡ് കാണിച്ചപ്പോഴാണ് താന്‍ സ്ഥാനാര്‍ഥിയാണെന്ന് പോലീസിന് മനസ്സിലായത്. അതിന് മുമ്പ് ക്രമിനലുകളോടെന്നുതുപോലെ ചോദ്യം ചെയ്‌തെന്നും മാനസികമായി പീഡിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. തനിക്ക് ഇനി സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമില്ലെന്നും സമൂഹത്തില്‍ നന്മകള്‍ ചെയ്തതിൻറെ പേരിലാണ് തനിക്ക് ഈ അവഗണനകള്‍ മുഴുവനെന്നും സന്തോഷ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ പറയുന്നു.
ഇപ്പോൾ ആശുപത്രിയില്‍ ചികിത്സയിലാണ് സന്തോഷ്. വൈകാതെ ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതികൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.