woman killed and thrown newborn baby in kochi
കൊച്ചി: പനമ്പിള്ളിനഗറിൽ നവജാതശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെതിരേ കേസെടുത്ത് പൊലീസ്. തൃശൂർ സ്വദേശി ഷെഫീഖിനെതിരെയാണ് എറണാകുളം സൗത്ത് പോലീസ് കേസെടുത്തത്.വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.യുവതിയും യുവാവും തമ്മിൽ ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതായാണ് വിവരം.യുവതി ഗർഭിണിയാണെന്ന കാര്യം യുവാവിന് അറിയാമായിരുന്നു.
ഗർഭവിവരം അറിഞ്ഞത് താമസിച്ചായതിനാൽ ഗർഭച്ഛിദ്രമടക്കം ചെയ്യാനാകാതെ പോയി. യുവതി പ്രസവിക്കുന്നതിന് രണ്ട് മാസം മുമ്പ് ഇരുവരും തമ്മിലുള്ള സൗഹൃദം അവസാനിച്ചിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരം.മേയ് മാസം മൂന്നാം തീയതിയാണ് പ്രസവിച്ച ഉടനെ കുഞ്ഞിനെ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തി കൊറിയർ കവറിൽ കെട്ടി ഫ്‌ളാറ്റിൽനിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസിൽ അറസ്റ്റിലായ യുവതി റിമാൻഡിലാണ്. പീഡനം നടന്നത് തൃപ്പുണിത്തുറയിലായതിനാൽ കേസ് ഹിൽപാലസ് പൊലീസിന് കൈമാറും.
അതേസമയം അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.വീട്ടിലെ ശൗചാലയത്തിൽ രഹസ്യമായി പ്രസവിച്ച യുവതി കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്നാണ് പോലീസിന് നൽകിയ മൊഴി.അമ്മ വാതിലിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായെന്നും തുടർന്ന് കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് ഫ്‌ളാറ്റിന്റെ ജനലിലൂടെ താഴോട്ട് ഇടുകയായിരുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞിരുന്നു.
സംഭവം നടന്ന ദിവസം രാവിലെ എട്ടരയോടെ റോഡിലൂടെ പോയ ഒരു വാഹനത്തിന്റെ ഡ്രൈവറാണ് കൊറിയർ കവറിൽ ഉപേക്ഷിച്ച നിലയിൽ ഒരു കെട്ട് കിടക്കുന്നതു കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. സി.സി.ടി.വിയിൽ സംഭവത്തിന്റെ ദൃശ്യങ്ങളടക്കം ലഭ്യമായിട്ടുണ്ടായിരുന്നു.
കുഞ്ഞിന്റെ മൃതദേഹം വലിച്ചെറിഞ്ഞ കവർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. കവറിലെ വിലാസം പരിശോധിച്ചാണ് ഫ്‌ളാറ്റിന്റെ അഞ്ചാം നിലയിൽ പോലീസ് എത്തിയത്. പോലീസ് എത്തിയപ്പോഴാണ് യുവതിയുടെ മാതാപിതാക്കളടക്കം സംഭവമറിയുന്നത്. തുടർന്ന് യുവതിയെ ചോദ്യംചെയ്തതിൽ നിന്നാണ് കൊലപാതക വിവരം പുറത്തുവരുന്നത്.