വയനാട്ടിലെ റിസോർട്ട് ഉടമക്കെതിരെ പൊലീസ് കേസ്; സൗദി, ഒമാൻ പൗരന്മാരെ റിസോർട്ടിൽ നടപടിക്രമം പൂർത്തിയാക്കാതെ താമസിപ്പിച്ചതിൽ നടപടി

ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാരെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ വൈത്തിരിയിലെ റിസോർട്ടിൽ താമസിപ്പിച്ച ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. കൽപ്പറ്റ സ്വദേശിയായ ഉടമയ്ക്കെതിരെ ഫോറിനേഴ്‌സ് നിയമപ്രകാരമാണ് കേസ്

author-image
Devina
New Update
keralapolice

കൽപ്പറ്റ: വിദേശ പൗരന്മാരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ താമസിപ്പിച്ച റിസോർട്ട് ഉടമക്കെതിരെ പൊലീസ് കേസെടുത്തു. വൈത്തിരിയിലെ റോയല്‍ പ്ലാസ് വയനാട് മിരാജ് റിസോർട്ട് ഉടമ കല്‍പ്പറ്റ കൈനാട്ടി പട്ടര്‍ക്കടവന്‍ വീട്ടില്‍ പി.കെ. ഫൈസലി (32)നെതിരെയാണ് കേസ്.

 ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ റിസോർട്ടിൽ താമസിപ്പിച്ചതിലാണ് നടപടി.

 വിദേശികളെ താമസിപ്പിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യം സി-ഫോമില്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് പോലീസില്‍ വിവരം അറിയിക്കേണ്ടതുണ്ട്. ഇത് ചെയ്യാതിരുന്നതാണ് കേസെടുക്കാൻ കാരണം.

കഴിഞ്ഞ ജൂലൈ 23ന് ഒരു ഒമാന്‍ പൗരനെയും, 27 ന് നാല് സൗദി പൗരന്മാരെയുമാണ് ഈ റിസോർട്ടിൽ താമസിപ്പിച്ചത്. ഫോറിനേഴ്‌സ് നിയമപ്രകാരമാണ് പൊലീസ് ഫൈസലിനെതിരെ കേസെടുത്തത്.

 ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദേശ പ്രകാരം വൈത്തിരി സബ് ഇന്‍സ്പെക്ടര്‍ സജേഷ് സി ജോസിന്റെ നേതൃത്വത്തിലാണ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചത്.

 സബ് ഇന്‍സ്പെക്ടര്‍ എം.സൗജല്‍, അസിസ്റ്റൻ്റ് സബ് ഇന്‍സ്പെക്ടര്‍ എം.നാസര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്ള മുബാറക്ക്, സുഭാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.