/kalakaumudi/media/media_files/1Hdm4lmtpCDJljFgFIjd.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് പരോളിലിറങ്ങുന്ന കൊടുംക്രിമിനലുകളെ പിന്നീട് കണ്ടുപിടിക്കുന്നതിലും നിരീക്ഷിക്കുന്നതിലും പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച. കണക്കുകൾ പ്രകാരം കഴിഞ്ഞ 3 വർഷത്തിനിടെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ 42 പ്രതികളിൽ 25 പേരെ മാത്രമാണ് ഇതുവരെ പൊലീസിന് പിടികൂടാനായത്. പരോളിൽ ഇറങ്ങി മുങ്ങിയവരും വിചാരണ കാലയളവിൽ ജാമ്യത്തിലിറങ്ങിയവരുമായ സ്ഥിരം ക്രിമിനലുകളുടെ കാര്യത്തിലാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര അനാസ്ഥയുണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് സ്ഥിരം കുറ്റവാളികളെ കണ്ടെത്താനും ജയിൽ ചാടിയവരെ പിടികൂടാനും സുശക്തമായ സംവിധാനങ്ങളുണ്ടെന്നാണ് ആഭ്യന്തര വകുപ്പിൻറെ വാദം. എന്നാൽ കോഴിക്കോട് പേരാമ്പ്ര നൊച്ചാട് അനു എന്ന 26കാരിയെ സ്ഥിരം കുറ്റവാളിയായ മുജീബ് റഹ്മാൻ കൊലപ്പെടുത്തിയ സംഭവം ഈ അവകാശവാദത്തിൻറെ മുനയൊടിച്ചു. ഇക്കാര്യം ശരിവയ്ക്കുന്ന കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജയിൽ ചാടിയവരെയും പരോളിൽ ഇറങ്ങി മുങ്ങിയവരെയും പിടികൂടാനും വിചാരണ കാലയളവിനിടെ ജാമ്യത്തിൽ ഇറങ്ങുന്നവരടക്കം സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനും പ്രത്യേക രജിസ്റ്ററും സംവിധാനങ്ങളും പൊലിസിൻറെ പക്കലുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് സംവിധാനങ്ങൾ എത്ര കണ്ട് പരാജയമാമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
രണ്ട് വർഷത്തിനിടെ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്ന് പരോളിലിറങ്ങുകയും പിന്നീട് മുങ്ങുകയും ചെയ്തത് 70 പ്രതികളാണ്. ഇതിൽ 67 പേരും കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ്.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ 42 പ്രതികളിൽ പിടികൂടാനായത് 25 പേരെ മാത്രമാണ്. കൊലപാതകം, ബലാൽസംഗം അടക്കമുളള ഗുരുതര കേസുകളിൽ വിചാരണ നീണ്ടു പോകുന്നതും കൊടും ക്രിമിനലുകൾക്ക് കൂടുതൽ കുറ്റകൃത്യങ്ങൾക്ക് അവസരമൊരുക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.
സ്ഥിരം കുറ്റവാളികളുടെ വിവരങ്ങൾ സൂക്ഷിക്കുന്ന സസ്പെക്റ്റ് ലിസ്റ്റ്, മൂന്നിലധികം കേസുകളിൽ ശിക്ഷക്കപ്പെട്ടവരുടെ വിവരങ്ങൾ സൂക്ഷിക്കുന്ന കെഡി ലിസ്റ്റ്, ഒന്നിലേറെ ജില്ലകളിൽ കുറ്റകൃത്യം നടത്തിയവരുടെ കണക്കുകളടങ്ങുന്ന ഡിസി ലിസ്റ്റ് എന്നിവയെല്ലാം പൊലീസിൻറെ കൈവശമുണ്ട്.