ജീപ്പ് ക്രെയിൻ ഉപയോഗിച്ച് കരയ്ക്കുകയറ്റുന്നതിന്റെ ദൃശ്യങ്ങൾ
തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞ് അപകടം.വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പൊലീസുകാരും പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.ഇന്നലെ അർദ്ധരാത്രി കരിക്കകത്തുവച്ചാണ് സംഭവം.പേട്ട പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് പാർവതി മറിഞ്ഞത്. വർഷങ്ങൾക്കുമുമ്പ് സ്കൂൾ വാൻ മറിഞ്ഞ് നിരവധി കുട്ടികൾ മരിക്കാനിടയാക്കിയ അപകടം നടന്നതിന് തൊട്ടടുത്തായിരുന്നു ഈ അപകടവും.
പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്.പാർവതി പുത്തനാറിന് സമീപത്തെ ഇടുങ്ങിയ റോഡിലൂടെ സഞ്ചരിക്കുമ്പോൾ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവെ ലൈറ്റ് പൊലീസ് ഡ്രൈവറുടെ കണ്ണുകളിലടിക്കുകയും തുടർന്ന് ജീപ്പ് നിയന്ത്രണം വിട്ട് വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
പാർശ്വഭിത്തി തകർത്തുകൊണ്ട് വലിയ ശബ്ദത്തോടെയാണ് വാഹനം ആറ്റിലേക്ക് പതിച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്. ഒരു എസ്ഐയും ഡ്രൈവറും മാത്രമാണ് ജീപ്പിലുണ്ടായിരുന്നത്. ഇവർ ഉടൻതന്നെ കരയ്ക്കുകയറി. ജീപ്പ് പിന്നീട് ക്രെയിൻ ഉപയോഗിച്ച് കരയ്ക്കുകയറ്റി.പൊലീസുകാർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.