കൊച്ചി: വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍. മലയിന്‍കീഴ് മുന്‍ സിഐ സൈജുവിനെയാണ് എറണാകും അംബേദ്കര്‍ സ്റ്റേഡിയം പരിസരത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സൈജു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. വ്യാജരേഖ സമര്‍പ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാനിരിക്കെയാണ് സൈജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന എ.വി.സൈജുവിനെതിരെ കേസെടുത്തത്. വിവാഹവാഗ്ദാനം നല്‍കി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു തുടര്‍ന്ന് സൈജു ചുമതലയില്‍ നിന്നു മാറിനിന്നു.
വനിതാ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മലയിന്‍കീഴ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്ന് എസ്‌ഐയായിരുന്ന സൈജു പരാതി അന്വേഷിക്കുകയും കട ഒഴിപ്പിച്ചു നല്‍കുകയും ചെയ്തു. ഈ പരിചയം മുതലാക്കി സൈജു വിവാഹവാഗ്ദാനം നല്‍കി പല തവണ പീഡിപ്പിച്ചു എന്നാണ് വനിതാ ഡോക്ടറുടെ പരാതി. വിദേശത്തായിരുന്ന വനിതാ ഡോക്ടര്‍ 2019 ലാണ് നാട്ടില്‍ എത്തിയത്.
സൈജുവുമായുള്ള ബന്ധം അറിഞ്ഞതോടെ വനിതാ ഡോക്ടറുടെ ഭര്‍ത്താവ് ബന്ധം ഉപേക്ഷിച്ചു. അതിനുശേഷം സൈജു വീട്ടില്‍ വരുന്നത് പതിവാക്കി. കൊല്ലത്ത് ബാങ്കില്‍ നിക്ഷേപിച്ചിരുന്ന തുക 2021 ഒക്ടോബറില്‍ നിര്‍ബന്ധിച്ച് പിന്‍വലിപ്പിച്ച് പള്ളിച്ചലിലെ ബാങ്കില്‍ നിക്ഷേപിച്ചു. ആ തുകയ്ക്ക് നോമിനിയായി സൈജുവിന്റെ പേരു വച്ചു. പല തവണ പണം വാങ്ങിയെന്നും ഡോക്ടര്‍ പരാതിയില്‍ പറയുന്നു.
2022 ജനുവരി 24ന് വീട്ടിലെത്തി ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചെങ്കിലും താന്‍ വഴങ്ങിയില്ല. മറ്റൊരു സ്ത്രീയുമായി ബന്ധം നിലനില്‍ക്കുമ്പോള്‍ ഇങ്ങനെ തുടരാന്‍ കഴിയില്ല എന്ന് അറിയിച്ചപ്പോള്‍ സൈജു ദേഷ്യപ്പെട്ട് മടങ്ങിപ്പോയി. പിന്നീട് ഫോണ്‍ വിളിച്ചെങ്കിലും താന്‍ എടുത്തില്ല. ഭീഷണി തുടര്‍ന്നതോടെ രക്തസമ്മര്‍ദം വര്‍ധിച്ച് ആശുപത്രിയിലായി. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ മാനസികമായി തകര്‍ന്ന് ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
ഒറ്റയ്ക്കു കഴിയുന്ന ജീവനു ഭീഷണിയുണ്ടെന്നതുള്‍പ്പെടെ കാണിച്ച് വനിതാ ഡോക്ടര്‍ റൂറല്‍ എസ്പിക്കും നടപടി വൈകിയതിനാല്‍ പിന്നീട് ഡിജിപിക്കും പരാതി നല്‍കി. അതിനിടെ, പൊലീസ് ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയില്‍ അന്വേഷണം വൈകുന്നതായി ആക്ഷേപം ഉയര്‍ന്നു. തുടര്‍ന്നാണ് സൈജുവിനെതിരെ കേസ് എടുത്തത്. എന്നാല്‍, പരാതി അടിസ്ഥാനരഹിതമാണെന്നായിരുന്നു സൈജുവിന്റെ വിശദീകരണം.