കൊച്ചി: ക്രിമിനൽ പശ്ചാത്തലമുള്ളവരെ നിരീക്ഷിക്കാനെന്ന പേരിൽ പൊലീസ് ഉദ്യോഗസ്ഥർ അസമയത്ത് വീടുകളിൽ മുട്ടുന്നതും കടന്നുകയറുന്നതും വിലക്കി ഹൈക്കോടതി. എല്ലാവർക്കും അവരുടെ വീട് അമ്പലമോ കൊട്ടാരമോ ആണെന്നും, അതിന്റെ പവിത്രത ഇത്തരം പ്രവൃത്തികളിലൂടെ കളങ്കപ്പെടുത്തരുതെന്നും കോടതി ഓർമ്മിപ്പിച്ചു.
രാത്രി വീട്ടിൽ പരിശോധനയ്ക്കെത്തിയപ്പോൾ അധിക്ഷേപിച്ചെന്നും കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും ആരോപിച്ച് കൊച്ചി മുണ്ടംവേലി സ്വദേശിക്കെതിരെ തോപ്പുംപടി പൊലീസ് രജിസ്റ്രർ ചെയ്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്.
ക്രിമിനൽ പശ്ചാത്തലമുള്ളവരെ (സ്റ്റേഷൻ ഹിസ്റ്ററി ഷീറ്റിലുള്ളവർ) അനൗപചാരികമായി നിരീക്ഷിക്കാൻ കേരള പൊലീസ് ആക്ട് അനുമതി നൽകുന്നുണ്ട്. കുറ്റകൃത്യത്തിലേക്ക് വീണ്ടും നീങ്ങുമെന്നുണ്ടെങ്കിൽ സൂക്ഷ്മ നിരീക്ഷണത്തിനും അനുമതിയുണ്ട്. എന്നാൽ വീടുകളിൽ അസമയത്ത് മുട്ടാനോ കടന്നുകയറാനോ ഒരു അധികാരവും പൊലീസിനില്ല.വീട് വ്യക്തികളുടെ സ്വകാര്യ ഇടമാണ്. ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. അന്തസോടെ ജീവിക്കാനുള്ള പൗരന്റെ അവകാശം വച്ച് വിലപേശാനാകില്ല.അസ്തിത്വപരവും വൈകാരികവും സാമൂഹികവുമായ ഒട്ടേറെ ഘടകങ്ങൾ ഇഴ ചേർന്നതാണ് വീടെന്നും കോടതി പറഞ്ഞു.
പോക്സോ കേസിൽ കുറ്റവിമുക്തനാണ് ഹർജിക്കാരൻ. കഴിഞ്ഞ ഏപ്രിൽ മൂന്നിന് അർദ്ധരാത്രിയോടെയാണ് തോപ്പുംപടി എസ്.ഐയുടെ നേതൃത്വത്തിൽ ഇയാളുടെ വീട്ടിലെത്തിയത്. ഹർജിക്കാരൻ വീട്ടിലുണ്ടോയെന്ന് നിരീക്ഷിക്കാനാണ് പോയതെന്ന് പൊലീസ് വാദിച്ചു. സഹകരിക്കാതെ അധിക്ഷേപിച്ച സാഹചര്യത്തിലാണ് കേസെടുത്തതെന്നും പറഞ്ഞു. കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് പൊലീസിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതിന്റെ വിരോധത്തിൽ നിരന്തരം ദ്രോഹിക്കുകയാണെന്നാണ് ഹർജിക്കാരൻ വാദിച്ചത്. പൊലീസ് ഫോണിൽ വിളിച്ചതനുസരിച്ച് സംഭവദിവസം താൻ മുറ്റത്ത് കാത്തുനിന്നിരുന്നു. എന്നാൽ ആരെയും കാണാതെ തിരിച്ചുകയറി. പുലർച്ചെ ഒന്നരയോടെ പൊലീസ് വന്ന് വാതിലിൽ മുട്ടുകയായിരുന്നെന്നും വാദിച്ചു.ഏതു സാഹചര്യത്തിലാണെങ്കിലും അസമയത്ത് വീട്ടുവാതിലിൽ മുട്ടിയ പൊലീസ് നടപടി നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം അനുവദിച്ചു.