/kalakaumudi/media/media_files/2025/09/10/pinarayi-vijayan-101619203-16x9_0-2025-09-10-14-53-06.jpg)
തിരുവനന്തപുരം: ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ ഡൽഹി കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾക്ക് പോലീസ് മർദനമേറ്റ സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
കേരളത്തിൽ നിന്നുള്ള വിദ്യാർഥികളായ ഐ.ഡി. അശ്വന്ത്, കെ. സുധിൻ എന്നിവരെ ചില പോലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ചു എന്നാണ് റിപ്പോർട്ടുകൾ. 2025 സെപ്റ്റംബർ 24-നാണ് സംഭവം നടന്നത്. വിദ്യാർഥികളെ ഹിന്ദിയിൽ സംസാരിക്കാൻ നിർബന്ധിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.
സംഭവത്തിൽ മുഖ്യമന്ത്രി അതിയായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർഥികൾ ഉന്നത പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമ്പോൾ, അവരുടെ ഭാഷയും സംസ്കാരവും ആതിഥേയ സംസ്ഥാനങ്ങളിലെ ജനങ്ങൾ ബഹുമാനിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നിയമപാലക ഏജൻസിയിലെ ചില ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ മോശം പെരുമാറ്റം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക വിരുദ്ധരിൽ നിന്നും ആളുകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പോലീസിനാണുള്ളത്. പോലീസ് തന്നെ ഇത്തരം പ്രവൃത്തികൾ ചെയ്താൽ, മറ്റു കുറ്റവാളികളെ വിദ്യാർഥികളെ ഉപദ്രവിക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം ആശങ്കപ്പെട്ടു.
വിഷയം ഗൗരവമായി പരിശോധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താൻ തയ്യാറാവണമെന്നും മുഖ്യമന്ത്രി കത്തിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് അഭ്യർഥിച്ചു.