51 പേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ചു

മേപ്പാടിയിലും നിലമ്പൂരിലുമായി 51 പേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ചു. പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കാൻ വയനാടിലുള്ള ഫോറൻസിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറൻസിക് ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചു

author-image
Prana
New Update
medical
Listen to this article
0.75x 1x 1.5x
00:00 / 00:00

വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് തുടർനടപടികൾ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്നു. ജില്ലകളുടെ പൊതു സാഹചര്യവും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ജില്ലകളുടെ പ്രവർത്തനങ്ങൾ പ്രത്യേകമായും ചർച്ച ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചു. ഓരോ ക്യാമ്പിലും ഒരു ആരോഗ്യ പ്രവർത്തകന് വീതം ചുമതല നൽകാൻ നിർദേശം നൽകി. പകർച്ചവ്യാധി പ്രതിരോധത്തിനായി നടപടികൾ സ്വീകരിച്ചു. ആവശ്യമായ സ്ഥലങ്ങളിൽ പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിക്കാൻ നിർദേശം നൽകി. സ്റ്റേറ്റ് ആർആർടി യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. മേപ്പാടിയിലും നിലമ്പൂരിലുമായി 51 പേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ചു. പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കാൻ വയനാടിലുള്ള ഫോറൻസിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറൻസിക് ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ തിരിച്ചറിയാൻ ജനിതക പരിശോധനകൾ നടത്താനുള്ള സംവിധാനമൊരുക്കി. അധിക മോർച്ചറി സൗകര്യങ്ങളുമൊരുക്കി. മൊബൈൽ മോർച്ചറി സൗകര്യങ്ങൾ ക്രമീകരിച്ചു.പ്രളയാനന്തര പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. ക്യാമ്പുകളിൽ പകർച്ചവ്യാധി പ്രതിരോധം ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കണം. ജലജന്യ രോഗങ്ങൾ പ്രതിരോധിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ.