തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഭിന്നശേഷിക്കാരിയായ തങ്കമണിയെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പോത്തൻകോട് സ്വദേശി തൗഫീഖിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ സിസിടിവിയിൽ തൗഫീഖിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.
ഇന്ന് രാവിലെയാണ് തങ്കമണിയെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കമണിയുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. തങ്കമണിയുടെ കാതിലുണ്ടായിരുന്ന സ്വർണകമ്മൽ നഷ്‌ടപ്പെട്ടിരുന്നു. പുലർച്ചെ പൂ പറിക്കാൻ പോയ തങ്കമണി മടങ്ങി വരാതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പറമ്പിൽ മരിച്ചു കിടക്കുന്ന നിലയിൽ തങ്കമണിയെ കണ്ടെത്തുന്നത്.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. സിസിടിവി ദൃശ്യങ്ങളിലുള്ളത് തൗഫീഖ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തങ്കമണിയുടെ പക്കൽ നിന്നും കാണാതായ സ്വർണകമ്മൽ പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം ഇയാൾക്കെതിരെ കവർച്ചാ, പോക്സോ കേസുകൾ അടക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.അതേസമയം രാവിലെ അസ്വാഭാവിക ശബ്ദങ്ങൾ ഒന്നും കേട്ടില്ലെന്നു ബന്ധുക്കൾ പറഞ്ഞു .പ്രതി തിരുവനന്തപുരം രാജാജി നഗറിൽ നിന്നും മോഷ്ടിച്ച ബൈക്കിലാണ് മംഗലപുരത്തെത്തിയത്. മറ്റൊരു വാഹനത്തിലാണ് സ്ഥലത്തു നിന്നും മടങ്ങിയതെന്നും പൊലീസ് പറഞ്ഞു.