രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കേരളത്തിലെത്തും; ശബരിമലയില്‍ നാളെ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

ഗവര്‍ണറും ഭാര്യയും രാഷ്ട്രപതിക്ക് ഒപ്പമുണ്ടാകും. പന്ത്രണ്ട് മണിയോടെ സന്നിധാനത്തെത്തുന്ന രാഷ്ട്രപതി ദര്‍ശനത്തിന് ശേഷം ദേവസ്വം ഗസ്റ്റ് ഹൗസില്‍ തങ്ങും. ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് മണിക്ക് പമ്പയിലേക്ക് തിരിക്കും

author-image
Biju
New Update
murmu 2

തിരുവനന്തപുരം: ശബരിമല ദര്‍ശനമുള്‍പ്പെടെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് സംസ്ഥാനത്തെത്തും. വൈകീട്ട് 6.20ന് ഡഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി രാജ്ഭവനിലാണ് താമസിക്കുക. 

നാളെയാണ് ശബരിമലയിലേക്ക് പോകുന്നത്. നാളെ രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററില്‍ രാഷ്ട്രപതി നിലയ്ക്കലിലേക്ക് തിരിക്കും.

10.20ന് നിലയ്ക്കലെത്തുന്ന രാഷ്ട്രപതി റോഡ് മാര്‍ഗം പമ്പയിലെത്തും. പമ്പ ഗണപതി ക്ഷേത്രത്തില്‍ കെട്ട് നിറച്ച ശേഷം, പ്രത്യേക ഗൂര്‍ഖാ ജീപ്പിലാണ് അകമ്പടി വാഹനവ്യൂഹം ഒഴിവാക്കി മലകയറുക. സ്വാമി അയ്യപ്പന്‍ റോഡിലൂടെയാണ് മലകയറ്റം. 

ഗവര്‍ണറും ഭാര്യയും രാഷ്ട്രപതിക്ക് ഒപ്പമുണ്ടാകും. പന്ത്രണ്ട് മണിയോടെ സന്നിധാനത്തെത്തുന്ന രാഷ്ട്രപതി ദര്‍ശനത്തിന് ശേഷം ദേവസ്വം ഗസ്റ്റ് ഹൗസില്‍ തങ്ങും. ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് മണിക്ക് പമ്പയിലേക്ക് തിരിക്കും. രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് നാളെ നിയന്ത്രണം ഉണ്ടാകും. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ട്രയല്‍ റണ്‍ ഇന്ന് നടക്കും.

തലസ്ഥാനത്തും ഗതാഗത, പാര്‍ക്കിംഗ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തുന്ന രാഷ്ട്രപതിക്ക് നാളെ വൈകീട്ട് ഗവര്‍ണര്‍ രാജ്ഭവനില്‍ അത്താഴ വിരുന്നൊരുക്കും. 23ന് രാവിലെ പത്തിന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. 

ഉച്ചയ്ക്ക് പന്ത്രണ്ടിന് ശിവഗിരിയില്‍ ശ്രീനാരായണ ഗുരു സമാധി ശതാബ്ദി പരിപാടിയില്‍ പങ്കെടുക്കും. വൈകീട്ട് മൂന്നരയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം പാലായിലേക്ക് പോകുന്ന രാഷ്ട്രപതി സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം കുമരകത്ത് തങ്ങുന്ന ദ്രൗപദി മുര്‍മു 24ന് എറണാകുളത്ത് സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകീട്ട് നാലേ കാലോടെ ഡല്‍ഹിക്ക് മടങ്ങും.