/kalakaumudi/media/media_files/Gap78YAUjtWmiVShGk3M.png)
കൊച്ചി: സിറോമലബാർ സഭാ സിനഡ് തീരുമാനിച്ച ഏകീകൃത കുർബാന അർപ്പണം സംബന്ധിച്ച് എറണാകുളം അങ്കമാലി അതിരൂപതയിൽ വർഷങ്ങളായി തുടരുന്ന തർക്കവും സംഘർഷവും പരിഹരിക്കാൻ ധാരണയായി. വൈദികരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ധാരണയായതോടെ ജൂലായ് മൂന്ന് മുതൽ ഏകീകൃത കുർബാന പള്ളികളിൽ ആരംഭിക്കും.
കലൂർ റീന്യൂവൽ സെന്ററിൽ നടന്ന വൈദിക സമ്മേളനത്തിലാണ് ധാരണ. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലും അതിരൂപതാ വികാരി ജോസഫ് പാംപ്ളാനിയും അവതരിപ്പിച്ച സമവായ നിർദേശങ്ങൾ വൈദികർ അംഗീകരിച്ചു. തീരുമാനങ്ങൾ സഭാനേതൃത്വം ഒൗദ്യോഗികമായി പിന്നീട് വിശ്വാസികളെ അറിയിക്കും.
സമവായത്തിന്റെ ഭാഗമായി ഞായറാഴ്ചകളിലും മറ്റു വിശേഷ ദിവസങ്ങളിലും ഒരു ഏകീകൃത കുർബാന അർപ്പിക്കണമെന്ന നിർദ്ദേശം വൈദികർ അംഗീകരിച്ചു. ജനാഭിമുഖ കുർബാന നിയമവിധേയമാക്കാനും ധാരണയിലെത്തി. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി അതിരൂപത സംരക്ഷണ സമിതി അറിയിച്ചു.
ഒരുവിഭാഗം എതിർത്തതിനെ തുടർന്ന് പൊലീസ് സംരക്ഷണത്തിലാണ് യോഗം ചേർന്നത്. വൺ ചർച്ച് വൺ കുർബാന മൂവ്മെന്റ് പ്രവർത്തകർ കാക്കനാട്ടെ സഭാ ആസ്ഥാനത്തിന് മുമ്പിലും ഹൈക്കോടതി ജംഗ്ഷനിലെ ബിഷപ്പ് ഹൗസിന് മുമ്പിലും പ്രതിഷേധിച്ചു.
സമവായ നിർദ്ദേശങ്ങൾ വൈദികരെ പിന്തുണയ്‌ക്കുന്ന അൽമായ മുന്നേറ്റം സ്വാഗതം ചെയ്‌തു. വൈദികർക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടവക പ്രതിനിധികൾ പാലാരിവട്ടം സെന്റ് മാർട്ടിൻ പള്ളിയിൽ യോഗം ചേർന്നു.
പ്രധാന തീരുമാനങ്ങൾ
നിലവിലെ കൂരിയ (ഭരണസമിതി)യെ ജൂലായ് മൂന്നിനകം പിൻവലിക്കും
വൈദികർക്കെതിരായ സഭാ ട്രൈബ്യൂണലിന്റെ ഉൾപ്പെടെ നടപടികൾ പിൻവലിക്കും
24 നവവൈദികരെയും ജനാഭിമുഖ കുർബാന അർപ്പിക്കാൻ അനുവദിക്കും
ബിഷപ്പ് ബോസ്‌കോ പുത്തൂർ നിയമിച്ച അഡ്മിനിസ്‌ട്രേറ്റർമാരെ പിൻവലിക്കും