വിദ്യാർത്ഥിനിക്ക് കൺസെഷൻ നൽകാത്തതുമായി ബന്ധപ്പെട്ട് കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ദനം. വിദ്യാർത്ഥിനിയുടെ നേതൃത്വത്തിലാണ് കണ്ടക്ടറെ മർദിച്ചത്. മാളിയക്കടവ്-കോട്ടയം റൂട്ടിലോടുന്ന ബസിലെ കണ്ടക്‌ടറായ പ്രദീപിനാണ് മർദനമേറ്റത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ബസിൽ കയറി വിദ്യാർത്ഥിനിക്ക് എസ്‍ടി നൽകാത്തതിനെതുടർന്നുണ്ടായ തർക്കത്തിന് പിന്നാലെയാണ് കണ്ടക്ടർക്ക് മർദനമേറ്റത്. കണ്ടക്ടറെ മർദിക്കുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ബസ് ജീവനക്കാരും പെൺകുട്ടിയും പരാതി നൽകിയിരുന്നു. വ്യാഴാഴ്‌ച വൈകീട്ടോടെയാണ് സംഭവം.
യൂണിഫോം, ഐഡികാർഡ്, കൺസെഷൻ കാർഡ്, ബാഗ് തുടങ്ങിയവയൊന്നുമില്ലാതെ വിദ്യാർത്ഥിനി എസ്ടി ആവശ്യപ്പെട്ടുവെന്ന് കണ്ടക്‌ടർ പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. പിന്നീട് പെൺകുട്ടി സുഹൃത്തുക്കളുമായി വന്ന് കണ്ടക്ടറെ മർദിക്കുകയായിരുന്നു. കൺസെഷൻ ലഭിക്കാത്തതിനെ തുടർന്ന് പെൺകുട്ടി ബസിൽ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചു കൊണ്ട് വന്നാണ് കണ്ടക്ടറെ മർദിച്ചതെന്നാണ് പരാതി. സംഭവത്തിൽ പെൺകുട്ടിയുടെയും കണ്ടക്ടറുടെയും പരാതിയിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.