/kalakaumudi/media/media_files/p8hIpVfjCXu7Fppt1FsT.jpg)
private bus employees are also being tested to see if they are drunk during work
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലേതുപോലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധന നടത്തുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ.മോട്ടർ വാഹനവകുപ്പ് സ്ക്വാഡിനാണ് സ്വകാര്യബസ് സ്‌റ്റാൻഡുകളിൽ പരിശോധനയുടെ ചുമതല നൽകിയിരിക്കുന്നത്.ഡ്രൈവർമാർ മദ്യപിച്ചുവെന്ന് കണ്ടാൽ അന്നത്തെ ട്രിപ്പ് റദ്ധാക്കാനാണ് തീരുമാനം.
അതെസമയം കെ.എസ്.ആർ.ടി.സിയുടെ എല്ലാ ഡിപ്പോകളിലും ബ്രെത്ത് അനലൈസർ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.ഇതിനായി 20 എണ്ണം വാങ്ങി കഴിഞ്ഞു. 50 എണ്ണം കൂടി ഈ മാസം വാങ്ങുമെന്നും മന്ത്രി അറിയിച്ചു. മദ്യപിച്ചെന്ന് ഡ്യൂട്ടിക്കു മുൻപുള്ള പരിശോധനയിൽ കണ്ടെത്തിയാൽ ഒരു മാസവും സർവീസിനിടയിലുള്ള പരിശോധനയിൽ കണ്ടെത്തിയാൽ മൂന്ന് മാസവുമാണ് സസ്പെൻഷൻ.ഇനി താൽകാലിക ജീവനക്കാരാണ് പിടിയിലാകുന്നതെങ്കിൽ ജോലിയിൽ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം.
കഴിഞ്ഞ ദിവസങ്ങളിൽ ബ്രെത്ത് അനലൈസർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മദ്യപിച്ചെത്തിയതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനും 100 കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനമായത്.2024 ഏപ്രിൽ ഒന്ന് മുതൽ 15 വരെ കെ.എസ്.ആർ.ടി.സി വിജിലന്റ്സ് സ്‌പെഷ്യൽ സർപ്രൈസ് ഇൻവെസ്റ്റിഗേഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് നടപടി. വനിതകൾ ഒഴികെയുള്ള ജീവനക്കാരെ ബ്രെത്ത് അനലൈസർ ഉപയോഗിച്ച് പരിശോധ നടത്തി മാത്രമെ ഡ്യൂട്ടിക്ക് നിയോഗിക്കുവാൻ പാടുള്ളൂ എന്നാണ് നിലവിലെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പരിശോധന.
കെ.എസ്.ആർ.ടി.സിയുടെ 60 യൂണിറ്റുകളിൽ നടത്തിയ പരിശോധനയിൽ ഒരു സ്റ്റേഷൻ മാസ്റ്റർ, രണ്ട് വെഹിക്കിൾ സൂപ്പർവൈസർ, ഒരു സെക്യൂരിറ്റി സർജന്റ്, ഒൻപത് സ്ഥിര മെക്കാനിക്ക്, ഒരു ബദൽ മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടർമാർ, ഒൻപത് ബദൽ കണ്ടക്ടർ, ഒരു കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് കണ്ടക്ടർ, 39 സ്ഥിരം ഡ്രൈവർമാർ, 10 ബദൽ ഡ്രൈവർമാർ, അഞ്ച് സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ എന്നിവരാണ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതായി കണ്ടെത്തിയത്.