തൃക്കാക്കര: സ്പീഡ് ഗവർണർ വിഛേദിച്ച് സർവ്വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. അമിത വേഗത്തിൽ നഗരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ബസുകൾ കുടുങ്ങിയത്. പെരുമ്പടമ്പ്, ഫോർട്ടു കൊച്ചി, ആലുവ ,ഫോർട്ട് കൊച്ചി റൂട്ടിലോടുന്ന ബസുകളാണ് പിടിയിലായത്. തേഞ്ഞു തീർന്ന ടയറുകളും ഇളകിയ സീറ്റുകളുമായിരുന്നു ബസിനുണ്ടായിരുന്നത്.ബസിന്റെ തകരാറുകൾ മുഴുവൻ പരിഹരിച്ച ശേഷം ആർ.ടി ഓഫീസിൽ ബസ് പരിശോധിച്ച ശേഷമേ ഫിറ്റ്നസ് പുനസ്ഥാപിച്ചു നൽകു വെന്ന് എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ കെ മനോജ് പറഞ്ഞു. ഐലൻഡ് ഹാൾട്ടിൽ വച്ച് പാതി വഴിയിൽ ട്രിപ്പവസാനിപ്പിച്ച കാക്കനാട് ഫോർട്ട് കൊച്ചി ബസ് പിടി കൂടി 7500 രൂപ പിഴയിടാക്കി.മീറ്റർ ഇടാതെ ഓടിയ നാല് ഓട്ടോ റിക്ഷകൾക്കെതിരെയും നടപടി സ്വീകരിച്ചു .എ.എം.വി.ഐ.മാരായ അരുൺ പോൾ, ജോബിൻ എം ജേക്കബ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി